ന്യൂഡൽഹി:തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 960 വിദേശികളെ കരിമ്പട്ടികയില്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇവര്‍ക്കെതിരെ നിയമ നടപടികളെടുക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാരിനോടും കേന്ദ്ര വിദേശ കാര്യമന്ത്രാലയം ആവശ്യപ്പെട്ടു.
തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശീയരെ കരിമ്പട്ടികയില്‍പ്പെടുത്തി - കൊവിഡ് 19
960 പേരെയാണ് കരിമ്പട്ടികയില്‍പ്പെടുത്തിയത്

ഇന്ത്യയിൽ താമസിക്കുന്ന ഈ വിദേശികളെല്ലാം ടൂറിസ്റ്റ് വിസയിലാണെന്ന് അധികൃതർ അറിയിച്ചു. ഇത്തരം നിയമ ലംഘകർക്കെതിരെ 1946 ലെ വിദേശി നിയമം, ദുരന്തനിവാരണ നിയമം (2005) എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ആവശ്യമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ബന്ധപ്പെട്ട എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും അറിയിച്ചു.
പകർച്ച വ്യാധിക്കെതിരെ ഇന്ത്യ പോരാട്ടം നടത്തുന്ന സമയത്താണ് ആഭ്യന്തര മന്ത്രാലയം ഈ തീരുമാനമെടുത്തത്. സമ്മേളനത്തില്‍ പങ്കെടുത്തവരും തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമായ 9000 പേരെ ആഭ്യന്തര മന്ത്രാലയം ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യയിലുടനീളം വിവിധ സംസ്ഥാനങ്ങളിലായി ഇവരെ നിര്‍ബന്ധിത ക്വാറന്‍റൈന് വിധേയമാക്കി. ഇവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നത് എല്ലാ സംസ്ഥാനങ്ങള്‍ക്കും വലിയ പ്രതിസന്ധിയുണ്ടാക്കി. ഈ സമ്മേളനത്തില്‍ പങ്കെടുത്ത 12 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ആയിരക്കണക്കിന് പേര്‍ ഇപ്പോഴും ക്വാറന്‍റൈനിലാണ്.