ലക്നൗ: കോണ്‍ഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാർട്ടി നേതാക്കൾ നടത്തിയ കശ്മീർ സന്ദർശനത്തെ വിമർശിച്ച് ബഹുജൻ സമാജ് പാർട്ടി പ്രസിഡന്‍റ് മായാവതി. രാജ്യത്തിന്‍റെ ഐക്യത്തിലും അഖണ്ഡതയിലും വിശ്വസിച്ചിരുന്ന ആളാണ് ബാബാ സാഹിബ് ഡോക്ടർ ബീംറാവു അംബേദ്കർ. ജമ്മുകശ്മീരിലെ ആര്‍ട്ടിക്കിൾ 370 എന്ന പ്രത്യേക വ്യവസ്ഥയെ അദ്ദേഹം അനുകൂലിച്ചിരുന്നില്ല. അതുകൊണ്ടാണ് പാര്‍ലമെന്‍റിൽ വ്യവസ്ഥ റദ്ദ് ചെയ്യുന്ന തീരുമാനത്തെ ബിഎസ്‌പി അംഗീകരിച്ചത്.
പ്രതിപക്ഷനേതാക്കളുടെ കശ്മീർ സന്ദർശനത്തെ വിമർശിച്ച് മായാവതി - Opposition's attempted visit to Kashmir
അനുമതിയില്ലാതെ പ്രതിപക്ഷ പാർട്ടി നേതാക്കള്‍ കശ്മീർ സന്ദർശിച്ചത് രാഷ്ട്രീയം കളിക്കാനെന്ന് മായാവതി
തീരുമാനത്തിന് ആദ്യം പിന്തുണ അറിയിച്ചതും ബിഎസ്‌പി ആയിരുന്നു. വര്‍ഷങ്ങൾക്ക് ശേഷം ആര്‍ട്ടിക്കിൾ 370 റദ്ദ് ചെയ്യുമ്പോൾ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകാൻ കുറച്ച് സമയം എടുക്കും. അതുകൊണ്ട് തന്നെ അവിടെ സന്ദര്‍ശിക്കാന്‍ കുറച്ച് കാത്തിരിക്കണം. ഈ അവസരത്തില്‍ കേന്ദ്രത്തിന്‍റെയും ഗവർണറുടെയും അനുമതിയില്ലാതെ പ്രതിപക്ഷ പാർട്ടി നേതാക്കൾ അവിടെ പോയത് രാഷ്ട്രീയം കളിക്കാനാണെന്നും മായാവതി ആരോപിച്ചു.
നിലവിലുളള പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കാനേ ഇത്തരം നടപടികൾ സഹായിക്കൂ എന്നും മായാവതി പറഞ്ഞു. കഴിഞ്ഞ ദിവസം കശ്മീരിലെത്തിയ പ്രതിപക്ഷ നേതാക്കളോട് ശ്രീനഗർ വിമാനത്താവളത്തിൽ നിന്ന് തിരിച്ചുപോകാൻ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.