ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച സര്‍വകക്ഷിയോഗത്തില്‍ ചൈനക്കെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇന്ത്യ-ചൈന വിഷയത്തില്‍ തൃണമൂൽ കോൺഗ്രസ് സർക്കാരിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായി മമത അറിയിച്ചു. സര്‍വകക്ഷി യോഗം രാജ്യത്തിന് മാതൃകയാണ്. നമ്മുടെ ജവാൻമാരുടെ പിന്നിൽ നാം ഒന്നായി നില്‍ക്കുകയാണെന്നാണ് ഇത് കാണിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സര്‍വകക്ഷി യോഗത്തില്‍ ചൈനക്കെതിരെ ആഞ്ഞടിച്ച് മമത ബാനര്‍ജി - Narendra Modi
ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങിനെ സ്വേച്ഛാധിപതിയെന്ന് മമത ബാനര്‍ജി വിശേഷിപ്പിച്ചു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന ചൈനയെ മമത രൂക്ഷമായി വിമര്‍ശിച്ചു. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങിനെ സ്വേച്ഛാധിപതിയെന്ന് മമത വിശേഷിപ്പിച്ചു. ചൈനയില്‍ ജനാധിപത്യമല്ല നടക്കുന്നത് മറിച്ച് സ്വേച്ഛാധിപത്യമാണ്. അവര്‍ക്ക് തോന്നുന്നത് അവര്‍ക്ക് ചെയ്യാൻ കഴിയും. അതിനാല്‍ നാം ഒരുമിച്ച് പ്രവര്‍ത്തിക്കണം. ഇന്ത്യ ജയിക്കും, ചൈന തോൽക്കും. അതിനായി നാം ഐക്യത്തോടെ സംസാരിക്കുക. ഐക്യത്തോടെ ചിന്തിക്കുക. ഐക്യത്തോടെ പ്രവർത്തിക്കുക. സർക്കാരുമായി ഉറച്ചുനിൽക്കുക. ടെലികോം, റെയിൽവേ, വ്യോമയാനം തുടങ്ങിയ മേഖലകളിൽ ചൈനയെ കടക്കാൻ അനുവദിക്കരുതെന്നും മമത ബാനര്‍ജി വെര്‍ച്ച്വല്‍ സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞു.
വെള്ളിയാഴ്‌ച നടന്ന സര്‍വകക്ഷി യോഗത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യമന്ത്രി എസ്.ജയ്‌ശങ്കര്‍, ധനകാര്യമന്ത്രി നിര്‍മല സീതാരാമൻ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എൻസിപി അധ്യക്ഷൻ ശരദ് പവാർ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദവ് താക്കറെ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തിന് അധ്യക്ഷത വഹിച്ചു. ഗൽവാൻ താഴ്‌വരയിൽ ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ വീരമ്യുത്യു വരിച്ച 20 സൈനികർക്ക് പ്രധാനമന്ത്രിയും നേതാക്കളും ആദരാഞ്ജലി അർപ്പിച്ചു.