കന്നട നാടകത്തിന്‍റെ പര്യവസാനമാകുമോ മഹാരാഷ്ട്രീയം - തുടരുന്ന മഹാരാഷ്‌ട്രീയം
മഹാരാഷ്ട്രയില്‍ ശിവസേവ-എൻസിപി- കോൺഗ്രസ് ത്രികക്ഷി സഖ്യം ഭരണത്തിലേക്ക് എത്തുമെന്ന് കരുതാം. എന്നാൽ കർണാടകയിലെ സമാനസാഹചര്യം പുലർത്തുന്ന മഹാരാഷ്‌ട്രയിൽ ത്രികക്ഷി സഖ്യത്തിന് ആശങ്കയുണ്ടാക്കുന്ന വസ്‌തുത 2019 ജൂലൈ 26 ന് ഭരണപക്ഷത്തെ 17 എംഎൽഎമാരെ രാജിവയ്‌പ്പിച്ച് യെദ്യൂരപ്പ വീണ്ടും അധികാരത്തിലെത്തിയ അട്ടിമറിയാണ്. അവസാന നിമിഷം അജിത് പവാറിനെ മറുകണ്ടം ചാടിച്ച ബിജെപി തന്ത്രവും രാഷ്‌ട്രീയത്തിൽ എന്ത് കുതിരക്കവടവും സാധ്യമാകും എന്ന് ഓർമ്മപെടുത്തലാണ് നൽകുന്നത്.
![കന്നട നാടകത്തിന്‍റെ പര്യവസാനമാകുമോ മഹാരാഷ്ട്രീയം maharashtra karnataka politics maharashtra politics karnataka politics devendra fadnavis maharashtra latest മഹാരാഷ്ട്രീയം തുടരുന്ന മഹാരാഷ്‌ട്രീയം റിസോർട്ട് രാഷ്‌ട്രീയം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5184955-123-5184955-1574775827685.jpg)
മഹാരാഷ്‌ട്ര എക്കാലവും ഇന്ത്യയുടെ രാഷ്ട്രീയ പരീക്ഷണശാലയാണ്. സ്വാതന്ത്ര്യത്തിന് മുൻപും അതിനു ശേഷവും ഇന്ത്യയിലുണ്ടായ എല്ലാ രാഷ്ട്രീയ മുന്നേറ്റങ്ങൾക്കും ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം വേദിയായിട്ടുണ്ട്. കോൺഗ്രസും എൻസിപിയും ബിജെപിയും ശിവസേനയും കാലാകാലങ്ങളില്‍ ശക്തി തെളിയിച്ചിട്ടുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ തവണ ബിജെപിയും ശിവസേനയും ചേർന്നാണ് അധികാരം പങ്കിട്ടത്. എന്നാല്‍ ഇത്തവണ ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടും അധികാരത്തെച്ചൊല്ലി എൻഡിഎയിലുണ്ടായ പൊട്ടിത്തെറിയോടെയാണ് മഹാരാഷ്‌ട്രയിലെ പുതിയ രാഷ്ട്രീയ അനിശ്ചിതത്വത്തിന് തുടക്കമാവുന്നത്. ഭരണത്തെച്ചൊല്ലി സഖ്യകക്ഷിയായ ശിവസേന ഇടഞ്ഞതോടെ 288 സീറ്റിൽ 105 സീറ്റ് നേടിയ ബിജെപിയുടെ മുഖ്യമന്ത്രി സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയായി.
തൊട്ടുപുറകേ സേന, എൻസിപി, കോണ്‍ഗ്രസ് ത്രികക്ഷി സഖ്യം രൂപീകരിക്കപ്പെട്ടു. എന്നാല്‍ അവസാന മണിക്കൂറുകളിൽ ആരും പ്രതീക്ഷിക്കാതെ എൻസിപിയെ പിളർത്തി എന്ന് അവകാശപ്പെട്ട് ശരദ് പവാറിന്‍റെ സഹോദര പുത്രനും എൻസിപിയുടെ മുതിർന്ന നേതാവുമായ അജിത് പവാർ ബിജെപിക്ക് ഒപ്പം ചേർന്നു. പിന്നീട് കണ്ടത് കോടതി കയറിയ മഹാരാഷ്‌ട്രയും, റിസോർട്ട് രാഷ്‌ട്രീയവും. ഇപ്പോഴും തുടരുന്ന കരുനീക്കങ്ങള്‍ക്കൊടുവിൽ വിശ്വാസ വോട്ടെടുപ്പിന് കാത്ത് നിൽക്കാതെ ദേവേന്ദ്ര ഫട്‌നാവിസ് പടിയിറങ്ങുമ്പോള്‍ മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങള്‍ ഏറ്റവും അധികം സമാനത പുലർത്തുന്നത് ആറ് മാസങ്ങൾക്ക് മുൻപ് കർണാടകയിൽ അരങ്ങേറിയ രാഷ്‌ട്രീയ പ്രതിസന്ധികളുമായാണ്.
2018 മെയ് 15 ന് കർണാടക നിയമസഭ വിധിയെഴുതിയപ്പോള്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായത് ബിജെപിയായിരുന്നു. 113 എന്ന കേവലഭൂരിപക്ഷത്തിലേക്കേത്താൻ പിന്നീട് കണ്ടത് കുതിരക്കച്ചവടവും റിസോർട്ട് രാഷ്‌ട്രീയവും. 113 എന്ന മാന്ത്രിക സംഖ്യ തികയ്ക്കുന്നതിന് മുമ്പ് സർക്കാരുണ്ടാക്കാൻ ബിജെപിയ്ക്ക് ഗവർണറുടെ ക്ഷണം. തുടർന്ന് മുഖ്യമന്ത്രിയായി യെദ്യൂരപ്പയുടെ സത്യപ്രതിഞ. നടപടിയെ ചോദ്യം ചെയ്ത് ജനതാദള്‍ എസും കോണ്‍ഗ്രസും കോടതി കയറിയതോടെ കർണാടക വീണ്ടും ആടിയുലഞ്ഞു. അർധരാത്രിയോടെ തുടങ്ങിയ വാദത്തിനൊടുവിൽ പിറ്റേന്ന് നാല് മണിക്ക് മുന്‍പ് വിശ്വാസ വോട്ടെടുപ്പ് നടത്താൻ കോടതി വിധി. വോട്ടെടുപ്പിന് കാത്ത് നിൽക്കാതെ യെദ്യൂരപ്പയുടെ പടിയിറക്കം. റിസോർട്ട് രാഷ്‌ട്രീയവും കുതിരക്കച്ചവടവും കോടതിവിധിയുമെല്ലാം പരിശോധിക്കുമ്പോള്‍ അവസാന നിമിഷം മഹാരാഷ്‌ട്രയും എത്തി നിൽക്കുന്നത് കർണാടകയിലെ സമാന സാഹചര്യങ്ങള്‍ പിന്തുടർന്ന് തന്നെയാണ്. മഹാരാഷ്ട്രയില്‍ എൻസിപി എംഎല്‍എമാരെ അവസാന നിമിഷം വരെ ഹോട്ടലിലും റിസോർട്ടിലും പാർപ്പിച്ച ശേഷമാണ് 162 എന്ന എംഎല്‍എമാരുടെ എണ്ണം ചൂണ്ടിക്കാട്ടി ത്രികക്ഷി സഖ്യം ശക്തി പ്രകടിപ്പിച്ചത്.
മഹാരാഷ്ട്രയില്‍ ശിവസേവ-എൻസിപി- കോൺഗ്രസ് ത്രികക്ഷി സഖ്യം ഭരണത്തിലേക്ക് എത്തുമെന്ന് കരുതാം. എന്നാൽ കർണാടകയിലെ സമാനസാഹചര്യം പുലർത്തുന്ന മഹാരാഷ്‌ട്രയിൽ ത്രികക്ഷി സഖ്യത്തിന് ആശങ്കയുണ്ടാക്കുന്ന വസ്‌തുത 2019 ജൂലൈ 26 ന് ഭരണപക്ഷത്തെ 17 എംഎൽഎമാരെ രാജിവയ്‌പ്പിച്ച് യെദ്യൂരപ്പ വീണ്ടും അധികാരത്തിലെത്തിയ അട്ടിമറിയാണ്. അവസാന നിമിഷം അജിത് പവാറിനെ മറുകണ്ടം ചാടിച്ച ബിജെപി തന്ത്രവും രാഷ്‌ട്രീയത്തിൽ എന്ത് കുതിരക്കവടവും സാധ്യമാകും എന്ന് ഓർമ്മപെടുത്തലാണ് നൽകുന്നത്. അതുകൊണ്ട് തന്നെ രാഷ്‌ട്രീയ നിരീക്ഷകർ ഉള്‍പ്പെടെ ഇനി ഉറ്റുനോക്കുന്നത് ബിജെപിയുടെ പുതിയ കരുനീക്കങ്ങളിൽ കുരുങ്ങി 'മഹാരാഷ്‌ട്രീയം' കന്നട നാടകമായി പര്യവസാനിക്കുമോ എന്നതാണ്.