ബെംഗളൂരു: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഉറപ്പുവരുത്തുന്നതിനായി പുതിയ ഓർഡിനൻസ് പ്രഖ്യാപിച്ച് കർണാടക സർക്കാർ. അതിർത്തികൾ അടച്ചുപൂട്ടാനും ആവശ്യ സേവനങ്ങൾ നിയന്ത്രിക്കാനും പൊതു സ്വത്തുക്കൾക്കും പൊതുപ്രവർത്തകർക്കുമെതിരെ ആക്രമണം നടത്തുന്നവർക്ക് ശിക്ഷ നടപ്പിലാക്കുന്നതിനുമായാണ് 'കർണാടക പകർച്ചവ്യാധി ഓർഡിനൻസ് 2020' കൊണ്ടുവരുന്നത്. പകർച്ചവ്യാധി സമയത്ത് പൊതു സ്വത്തോ സ്വകാര്യ സ്വത്തോ നശിപ്പിക്കുന്നതും അതിന് പ്രേരിപ്പിക്കുന്നതും കുറ്റകരമാണെന്നും ഇവർക്കെതിരെ ആറുമാസത്തിൽ കുറയാത്ത, എന്നാൽ മൂന്ന് വർഷം വരെ നീളുന്ന തടവുശിക്ഷയും 50,000 രൂപ വരെ പിഴയും ഈടാക്കുമെന്ന് പകർച്ചവ്യാധി ഓർഡിനൻസിൽ വ്യക്തമാക്കുന്നു. കൂടാതെ, കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഈ ഓർഡിനൻസിൽ ആരോഗ്യ പ്രവർത്തകർക്കെതിരായ അക്രമങ്ങൾക്ക് ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തുമെന്നും പറയുന്നു.
മുഖ്യധാരയിൽ പ്രവർത്തിക്കുന്നവരുടെ സുരക്ഷിതത്വം; പുതിയ ഓർഡിനൻസുമായി കർണാടക സർക്കാർ - attack against health wokers
ആരോഗ്യപ്രവർത്തകർക്കും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യധാരയിൽ പ്രവർത്തിക്കുന്നവർക്കുമെതിരെ നടത്തുന്ന അക്രമങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുന്നതാണ് കർണാടക സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കർണാടക പകർച്ചവ്യാധി ഓർഡിനൻസ് 2020'.

ഈ മാസം 19ന് കൊവിഡ് ബാധിച്ച് മരിച്ച രോഗിയുടെ സമ്പർക്കത്തിലുണ്ടായിരുന്ന ആളുകളെ നിരീക്ഷണത്തിലാക്കുന്നതിനായി ശ്രമിച്ച ഏതാനും ബിബിഎംപി ഉദ്യോഗസ്ഥരെയും പൊലീസിനെയും കർണാടകയിലെ പദരായനപുരയിൽ വച്ച് ആക്രമിച്ചിരുന്നു. ഇങ്ങനെയുള്ള ആക്രമണങ്ങൾ തടയുന്നതിന് വേണ്ടിയാണ് സംസ്ഥാന സർക്കാർ പുതിയ ഓർഡിനൻസ് അവതരിപ്പിച്ചിരിക്കുന്നത്. ഓർഡിനൻസ് പ്രകാരം സംഭവത്തിൽ അന്വേഷണം നടത്തിയ ശേഷം ഡെപ്യൂട്ടി കമ്മീഷണർ നിർണിയിക്കുന്ന പിഴ പ്രതിക്ക് ഒടുക്കേണ്ടതായി വരും. ഇത് പൊതുസ്വത്തിന്‍റെ ഏകദേശം ഇരട്ടി തുകയോളം വരും. കുറ്റവാളി പിഴ അടച്ചില്ലെങ്കിൽ, 1964ലെ കർണാടക ലാന്‍റ് റവന്യൂ നിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ തുക ഈടാക്കുന്നതായിരിക്കും. ഇതിന് പുറമെ, കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്നവർക്ക് രണ്ട് വർഷം തടവും 10,000 രൂപ പിഴയും അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കുമെന്നും കർണാടക പകർച്ചവ്യാധി ഓർഡിനൻസിൽ വിശദീകരിക്കുന്നു.
ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ ആറ് മാസം മുതൽ ഏഴ് വർഷം വരെ നീളുന്ന തടവുശിക്ഷയും ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെ പിഴയും ചുമത്തുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ അറിയിച്ചിരുന്നു. 1897ലെ പകർച്ചവ്യാധി നിയമത്തിൽ ഭേദഗതിയായി ഉൾപ്പെടുത്തി ഇത് രാജ്യവ്യാപകമായി പ്രാബല്യത്തിൽ കൊണ്ടുവരുമെന്നും ജാവദേക്കർ പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തും പുതിയ ഓർഡിനൻസ് പ്രഖ്യാപിച്ചത്.