വിജയവാഡ: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെ നാടു കടത്തി വിജയവാഡയെ പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള ശ്രമത്തിൽ പങ്കാളികളാവുകയാണ് കനക ദുർഗ ഇന്ദ്രകീലാദ്രി ക്ഷേത്രം. ഇന്ദ്രകീലാദ്രി മല മുകളിൽ കൃഷ്ണ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലും പരിസര പ്രദേശത്തും പ്ലാസ്റ്റിക്കിന് നിരോധനം ഏർപ്പെടുത്തിയാണ് ഇവർ ദൗത്യത്തിൽ പങ്കാളികളാകുന്നത്. ഭക്തർ പ്ലാസ്റ്റിക് ബാഗുകൾ ക്ഷേത്രത്തിൽ കൊണ്ടുവരരുതെന്ന കർശന നിർദേശമാണ് ക്ഷേത്രം അധികൃതർ നൽകിയിട്ടുള്ളത്. നിർദേശം പാലിക്കാത്ത ഭക്തരിൽ നിന്ന് പിഴ ഈടാക്കും.
പ്ലാസ്റ്റിക് നിരോധിച്ച് കനക ദുർഗ ഇന്ദ്രകീലാദ്രി ക്ഷേത്രം - says 'no to plastic'
കനക ദുർഗ ഇന്ദ്രകീലാദ്രി ക്ഷേത്രത്തിലെത്തുന്ന ഭക്തർ പ്ലാസ്റ്റിക് ബാഗുകൾ കൊണ്ടുവരരുതെന്ന കർശന നിർദേശമാണ് ക്ഷേത്രം അധികൃതർ നൽകിയിട്ടുള്ളത്.
ഉത്സവകാലത്തും പൊതു അവധി ദിവസങ്ങളിലും വലിയ ജനക്കൂട്ടമാണ് ക്ഷേത്രത്തിൽ എത്താറ്. മുമ്പ് പൂജക്കായുള്ള വസ്തുക്കളും മറ്റും ക്ഷേത്രത്തിൽ എത്തിക്കുന്നത് പ്ലാസ്റ്റിക് ബാഗുകളിലായിരുന്നു. എന്നാൽ പ്ലാസ്റ്റിക് നിരോധിച്ചതോടെ തുണി സഞ്ചികളിലാണ് പൂജാ വസ്തുക്കൾ ക്ഷേത്രത്തിൽ എത്തിക്കുന്നത്. കോട്ടേശ്വരമ്മ ക്ഷേത്രത്തിന്‍റെ എക്സിക്യൂട്ടീവ് ഓഫീസർ ആയതിന് ശേഷം ഭക്തർ ദുർഗാദേവിക്ക് സമർപ്പിക്കുന്ന തുണികളിൽ നിന്നും സഞ്ചികൾ നിർമ്മിക്കാൻ ക്ഷേത്ര ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇത് ക്ഷേത്രത്തിന് വളരെ വലിയ നഷ്ടം ഉണ്ടാക്കി. നിലവിലെ എക്സിക്യൂട്ടീവ് ഓഫീസർ സുരേഷ് ബാബു ആവശ്യത്തിന് തുണി സഞ്ചികൾ മുൻകൂട്ടി ഓർഡർ ചെയ്തിട്ടുണ്ട്. ഇതിലൂടെ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകുന്നു.
ക്ഷേത്രത്തിന്‍റെ മഹാ മണ്ഡപത്തിന്‍റെ അഞ്ചാം നിലയിലാണ് പൂജാ വസ്തുക്കൾ വിൽപ്പന നടത്തുന്ന കച്ചവടക്കാർ ഉള്ളത്. ഇവരും കടകളിൽ പ്ലാസ്റ്റിക്കിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വിജയവാഡയെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിൽ നിന്ന് വിമുക്തമാക്കുന്നതിന് പിന്നിൽ ക്ഷേത്ര അധികാരികളുടെയും കച്ചവടക്കാരുടെയും ഭക്തരുടെയും മികച്ച ശ്രമമാണ് കാണാന്‍ സാധിക്കുക.