ശ്രീനഗർ:ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രാബല്യത്തില്‍ വന്നതോടെ നിരവധി മാറ്റങ്ങള്‍ക്കാണ് മേഖല സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. പ്രത്യേക അധികാരം ഉണ്ടായിരുന്ന സമയത്ത് സംസ്ഥാനത്ത് നിലനിന്നിരുന്ന, ഭരണരീതി, കോടതി, ക്രമസമാധാനം, നിയമങ്ങള്‍ തുടങ്ങി എല്ലാം മേഖലകളിലും സമൂലമായ മാറ്റങ്ങളുണ്ടാകും.
2019 ഓഗസ്‌റ്റ് 15നാണ് ജമ്മു കശ്‌മീരിനുള്ള പ്രത്യേക അധികാരം എടുത്തുമാറ്റി, സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. രാജ്യത്തിന്‍റെ ചരിത്രത്തിലാധ്യമായാണ് ഒരു സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുന്നത്. ഇതോടെ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം ഒൻപതും സംസ്ഥാനങ്ങളുടെ എണ്ണം 28ഉം ആയി മാറും. മേഖലയില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ച് പരിശോധിക്കാം
ഭരണവ്യവസ്ഥ
ജമ്മു കശ്മീരില്‍ പുതുച്ചേരിക്ക് സമാനമായി നിയമസഭ ഉണ്ടാകും. എന്നാല്‍ ലഡാക്കില്‍ നിയമസഭ ഉണ്ടാകില്ല. അതേസമയം രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്, ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍മാരായായിരിക്കും. അഞ്ച് വർഷമായിരിക്കും ജമ്മു കശ്മീർ നിയമസഭയുടെ കാലാവധി. നേരത്തെയുണ്ടായിരുന്ന പ്രത്യേക ഭരണഘടന പ്രകാരം കാലാവധി ആറ് വർഷമായിരുന്നു.
ഗവൺമെന്‍റ്
ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് യഥാക്രമം ലഫ്റ്റനന്‍റ് ഗവർണർമാരായ ജി.സി മുർമു, ആർ.കെ മാത്തൂർ എന്നിവർ നേതൃത്വം നൽകും. ഇരുവരുടെയും സത്യപ്രതിജ്ഞ ഇന്ന് നടക്കും. ലേയില്‍ നടക്കുന്ന ആദ്യ ചടങ്ങില്‍ ആർ.കെ മാത്തൂറും, ശേഷം ശ്രീനഗറില്‍ നടക്കുന്ന ചടങ്ങില്‍ ജി.സി മുർമുവും അധികാരമേറ്റെടുക്കും.