ന്യൂഡല്‍ഹി: പൗരത്വ പ്രതിഷേധത്തിനിടെ വെടിയേറ്റ ജാമിയ മിലിയ വിദ്യാര്‍ഥി ഷഹദാബ് ഫാറൂഖിനെ എയിംസ് ആശുപത്രിയില്‍ നിന്നും ഡിസ്ചാർജ് ചെയ്തു. കഴിഞ്ഞ ദിവസവമാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ വിദ്യാര്‍ഥികള്‍ നടത്തിയ ലോംഗ് മാര്‍ച്ചിനിടെ ഫാറൂഖിന് വെടിയേറ്റത്. കൈക്ക് ഗുരുതരമായി പരിക്കേറ്റ ഫാറൂഖിനെ പൊലീസാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ എട്ടുമണിയോടെ ഷഹദാബ് ഫാറൂഖിനെ ഡിസ്ചാർജ് ചെയ്തതായി ജാമിയയുടെ മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ വിദ്യാർഥിയും ഫാറൂഖിന്‍റെ സുഹൃത്തുമായ അൽ അമീൻ പറഞ്ഞു. 'ഫാറൂഖിന്‍റെ പിതാവ് കഴിഞ്ഞ രാത്രിതന്നെ ഡല്‍ഹിയിലെത്തി. ഫാറൂഖ് നാട്ടിലേക്ക് മടങ്ങില്ലെന്ന് പറഞ്ഞു. അദ്ദേഹം സർവകലാശാലയിൽ തന്നെ തുടരും,' അൽ അമീൻ അറിയിച്ചു.