മതപരമായ ചൂഷണം തെളിയിക്കാന്‍ സാധ്യമല്ലെന്ന് അസം മന്ത്രി ഹിമന്ത ബിശ്വ ശര്‍മ - ബി.ജെ.പി
പൗരത്വം ലഭിക്കാന്‍ മതപരമായി ചൂഷണം ചെയ്യപ്പെട്ടു എന്ന് കാണിക്കുക സാധ്യമല്ലെന്ന് ഹിമന്ത ബിശ്വാസ് ശര്‍മ പറഞ്ഞു. മതപരമായി ചൂഷണം ചെയ്യപ്പെട്ടു എന്നത് പൗരത്വത്തിന്‍റെ മാനദണ്ഡമാകുന്നില്ലെന്ന് അദ്ദേഹം അടുത്തിടെ പ്രതികരിച്ചിരുന്നു.
![മതപരമായ ചൂഷണം തെളിയിക്കാന്‍ സാധ്യമല്ലെന്ന് അസം മന്ത്രി ഹിമന്ത ബിശ്വ ശര്‍മ impossible to provide proof of religious persecution himanta biswa on caa over religious persecution ഹിമന്ത ബിശ്വ ശര്‍മ അസം ധനമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ബി.ജെ.പി സി.എ.എ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5760680-957-5760680-1579403708570.jpg)
ഗുവാഹത്തി:പൗരത്വ നിയമ ഭേദഗതിക്കെതിരെ അസം ധനമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. മതപരമായി ചൂഷണം നേരിട്ടു എന്നതിന് ബംഗ്ലാദേശ് പൊലീസില്‍ നിന്നും തെളിവ് ആവശ്യപ്പെടുന്നത് യുക്തിസഹമല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. എങ്ങനെയാണ് ഒരാള്‍ ബംഗ്ലാദേശില്‍ പോയി തെളിവ് ശേഖരിക്കുകയെന്നും ബി.ജെ.പി നേതാവ് കൂടിയായ ബിശ്വാസ് ശര്‍മ ചോദിച്ചു. ബംഗ്ലാദേശ് പൊലീസ് മതപരമായി ചൂഷണം നേരിട്ടു എന്ന് എങ്ങനെയാണ് റിപ്പോര്‍ട്ട് നല്‍കുക?. പൗരത്വം ലഭിക്കാന്‍ മതപരമായി ചൂഷണം ചെയ്യപ്പെട്ടു എന്ന് കാണിക്കുക സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. മതപരമായി ചൂഷണം ചെയ്യപ്പെട്ടു എന്നത് പൗരത്വത്തിന്‍റെ മാനദണ്ഡമാകുന്നില്ലെന്ന് അദ്ദേഹം അടുത്തിടെ പ്രതികരിച്ചിരുന്നു.
താന്‍ മതപരമായ പീഡനം നേരിട്ടതിനാലാണ് സ്വന്തം രാജ്യത്ത് നിന്നും ഇന്ത്യയിലേക്ക് കുടിയേറിയത് എന്ന് എങ്ങനെ തെളിയിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചിരുന്നു. അസം ഉള്‍പ്പെടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സി.എ.എക്കെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുകയാണ്. 2014 ഡിസംബര്‍ 31ന് മുന്‍പ് പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് മതപരമായ പീഡനങ്ങൾ നേരിടുന്ന ഹിന്ദുക്കൾ, സിഖുകാർ, ജൈനന്മാർ, പാഴ്സികൾ, ബുദ്ധമതക്കാർ, ക്രിസ്ത്യാനികൾ എന്നിവർക്ക് പൗരത്വം നൽകുന്ന നിയമ ഭേദഗതിക്കെതിരാണ് സമരം. സി.എ.എയില്‍ നിന്നും പിന്മാറാന്‍ അസം കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടുന്നുണ്ട്.