ഹൈദരാബാദ്: കര്‍ഫ്യൂവിന്‍റെ പശ്ചാത്തലത്തില്‍ സ്വന്തം വീടുകളിലേക്ക് മടങ്ങാനുള്ള ആളുകളുടെ ശ്രമം പ്രതിസന്ധിയില്‍. ഹൈദരാബാദില്‍ പഠിക്കുന്ന വിദ്യാര്‍ഥികളടക്കമുള്ള ആയിരക്കണക്കിന് ആന്ധ്രാ പ്രദേശ് സ്വദേശികളെയാണ് തെലങ്കാന അതിര്‍ത്തിയില്‍ ആന്ധ്രാ പ്രദേശ് പൊലീസ് തടഞ്ഞത്. ഇരു സംസ്ഥാനങ്ങളുടെയും അതിര്‍ത്തിയായ ഗരിഗാപാഡു ചെക്‌പോസ്‌റ്റിലാണ് ആളുകള്‍ തടിച്ചുകൂടിയിരിക്കുന്നത്. ഹൈദരാബാദില്‍ നിന്നും ലോക്കല്‍ പൊലീസിന്‍റെ പ്രത്യേക അനുമതി വാങ്ങിയാണ് സ്‌ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം ആന്ധ്രയിലെ സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ എത്തിയത്. എന്നാല്‍ അതിര്‍ത്തി കടക്കാന്‍ കഴിയാതായതോടെ ഇവര്‍ പ്രതിസന്ധിയിലായി. ഭൂരിഭാഗം പേരും ചെക്‌പോസ്‌റ്റില്‍ കൂട്ടംകൂടി നില്‍ക്കുകയാണ്.
ആന്ധ്രാ - തെലങ്കാന അതിര്‍ത്തിയില്‍ സംഘര്‍ഷം
ആന്ധ്രാപ്രദേശില്‍ പ്രവേശിക്കണമെങ്കില്‍ ആദ്യത്തെ 14 ദിവസം സര്‍ക്കാരിന്‍റെ നിരീക്ഷണകേന്ദ്രത്തില്‍ കഴിയണം. നിലവില്‍ നൂറ് പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം മാത്രമേ സര്‍ക്കാര്‍ ക്യാമ്പിലുള്ളു. ബാക്കിയുള്ളവര്‍ ഹൈദരാബാദിലേക്ക് മടങ്ങണമെന്ന് കൃഷ്‌ണ ജില്ല സബ് കലക്‌ടര്‍ എച്ച്.എം ധ്യാന്‍ചന്ദ് അറിയിച്ചു.
അതേസമയം ആന്ധ്രാപ്രദേശില്‍ പ്രവേശിക്കണമെങ്കില്‍ ആദ്യത്തെ 14 ദിവസം സര്‍ക്കാരിന്‍റെ നിരീക്ഷണകേന്ദ്രത്തില്‍ കഴിയണമെന്ന് കൃഷ്‌ണ ജില്ല സബ് കലക്‌ടര്‍ എച്ച്.എം ധ്യാന്‍ചന്ദ് അറിയിച്ചു. നിലവില്‍ നൂറ് പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം മാത്രമേ സര്‍ക്കാര്‍ ക്യാമ്പിലുള്ളു. ബാക്കിയുള്ളവര്‍ ഹൈദരാബാദിലേക്ക് മടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മേഖലയില്‍ ഭക്ഷണവും വെള്ളവും ലഭിക്കാത്തതും സ്ഥിതി രൂക്ഷമാകുന്നുണ്ട്. വിദ്യാര്‍ഥികളില്‍ പലരും ഹോസ്‌റ്റലുകളില്‍ നിന്നും ഇറക്കിവിടപ്പെട്ടവരാണ്. ഇതിനു പിന്നാലെയാണ് ഇവര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. സംഘര്‍ഷം ഉടലെടുത്തതിന് പിന്നാലെ വിദ്യാര്‍ഥികളെ ഹോസ്‌റ്റലുകളില്‍ നിന്നും, റൂമുകളില്‍ നിന്നും ഇറക്കിവിടരുതെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അറിയിച്ചു. ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്‌ത് ഉടന്‍ പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും അദ്ദേഹം വ്യക്താമാക്കി.