രാജീവ് ഗാന്ധി വധക്കേസ്; മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് ജയിൽ അധികൃതർക്ക് നോട്ടീസ് അയച്ചു - മദ്രാസ് ഹൈക്കോടതി
നളിനി ശ്രീഹരനെ മൂന്ന് മാസമായി ഭർത്താവ് മുരുകനെ കാണാൻ അനുവദിച്ചിട്ടില്ലെന്നാരോപിച്ചാണ് എസ് പദ്‌മ ഹർജി നൽകിയത്

ചെന്നൈ:രാജീവ് ഗാന്ധി വധകേസിലെ പ്രതിയായ നളിനി ശ്രീഹരന്‍റെ അമ്മ നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് ജയിൽ അധികൃതർക്ക് നോട്ടീസ് അയച്ചു. നളിനി ശ്രീഹരനെ മൂന്ന് മാസമായി ഭർത്താവ് മുരുകനെ കാണാൻ അനുവദിച്ചിട്ടില്ലെന്നാരോപിച്ചാണ് എസ് പദ്‌മ ഹർജി നൽകിയത്. ഹർജി അംഗീകരിച്ച ജസ്റ്റിസുമാരായ എംഎം സുന്ദ്രേഷ്, ഡി കൃഷ്ണകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സംസ്ഥാന ജയിൽ ഉദ്യോഗസ്ഥരോട് പ്രതികരണം സമർപ്പിക്കാൻ നിർദേശിച്ചു. ജയിൽ നിർദേശങ്ങൾ പ്രകാരം രണ്ടാഴ്ചയിലൊരിക്കൽ കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയെങ്കിലും കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഭർത്താവിനെ കാണാൻ നളിനിയെ അധികൃതർ അനുവദിച്ചില്ലെന്ന് പദ്മയുടെ ഹർജിയിൽ പറഞ്ഞു. ഭർത്താവിനെ കാണാൻ മകളെ അനുവദിക്കാൻ കോടതി ജയിൽ അധികൃതരോട് നിർദേശിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. ശ്രീലങ്കയിലെ അമ്മായിയമ്മയ്ക്കും ലണ്ടനിലെ സഹോദരിയ്ക്കും വീഡിയോ കോളുകൾ ചെയ്യാൻ നളിനിക്കും മുരുകനും അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പദ്‌മ സമർപ്പിച്ച മറ്റൊരു ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.