ന്യൂഡൽഹി:ദേശീയ തലസ്ഥാനം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സവാള വില കിലോഗ്രാമിന് 100 രൂപ വരെ ഉയർന്ന സാഹചര്യത്തിൽ വില നിയന്ത്രണത്തിന് ഒരു ലക്ഷം ടൺ സവാള ഇറക്കുമതി ചെയ്യുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനമായ എംഎംടിസി സവാള ഇറക്കുമതി ചെയ്യും. കോപ്പറേറ്റീവ് നാഫെഡ് ആണ് വിപണിയിൽ വിതരണം ചെയ്യുക. ഇന്നലെ നടന്ന സെക്രട്ടറിമാരുടെ സമിതി യോഗത്തിലാണ് തീരുമാനം. വില നിയന്ത്രണത്തിന് ഒരു ലക്ഷം ടൺ സവാള ഇറക്കുമതി ചെയ്യാൻ സർക്കാർ തീരുമാനമെടുത്തതായി ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രി രാം വിലാസ് പാസ്വാൻ ട്വിറ്ററിൽ പങ്കു വെച്ചിട്ടുണ്ട്.
വിലക്കയറ്റം: ഒരു ലക്ഷം ടൺ സവാള സർക്കാർ ഇറക്കുമതി ചെയ്യും - വിലക്കയറ്റം: ഒരു ലക്ഷം ടൺ സവാള സർക്കാർ ഇറക്കുമതി ചെയ്യുമെന്ന് രാം വിലാസ് പാസ്വാൻ
മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ കനത്ത മഴയെത്തുടർന്ന് ഉള്ളിയുടെ ഉത്‌പാദനത്തിൽ 30- 40 ശതമാനം ഇടിവ് വന്നതാണ് പ്രതിസന്ധിക്ക് കാരണം.
നവംബർ 15 നും ഡിസംബർ 15 നും ഇടയിൽ സവാള ഇറക്കുമതി ചെയ്യാനും ആഭ്യന്തര വിപണിയിൽ വിതരണം ചെയ്യാനും എംഎംടിസിയോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന സവാള വിതരണം ചെയ്യാൻ നാഫെഡിന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി യുഎഇയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും സവാള ഇറക്കുമതി ചെയ്യുമെന്ന് കഴിഞ്ഞ ആഴ്‌ച സർക്കാർ പറഞ്ഞിരുന്നു. എംഎംടിസി പറയുന്നതനുസരിച്ച് ഒരു ടെണ്ടർ നവംബർ 14 നും രണ്ടാമത്തേത് നവംബർ 18 നും അവസാനിക്കും. ആദ്യ 2,000 ടൺ സവാള ഉടൻ ഇന്ത്യൻ തുറമുഖങ്ങളിൽ എത്തിച്ചേരുമെന്നും രണ്ടാമത്തേത് ഡിസംബർ അവസാനത്തോടെ എത്തിക്കാമെന്നും എംഎംടിസി പറഞ്ഞു. ഈജിപ്‌റ്റ്, ഇറാൻ, തുർക്കി, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള സ്വകാര്യ വ്യാപാരികൾ വഴി സവാള ഇറക്കുമതി സുഗമമാക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്. ഇതിനായി ഫൈറ്റോസാനിറ്ററി, ഫ്യൂമിഗേഷൻ എന്നീ മാനദണ്ഡങ്ങൾ നവംബർ 30 വരെ ഉദാരമാക്കിയിട്ടുണ്ട്. ചില്ലറ വിൽപ്പന വില ദേശീയ തലസ്ഥാനത്ത് കിലോയ്ക്ക് 100 രൂപയായി ഉയർന്ന സാഹചര്യത്തിലാണിത്. കണക്കുകൾ അനുസരിച്ച് രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ കിലോയ്ക്ക് 60 മുതൽ 80 രൂപ വരെയാണ് നിരക്ക്. പ്രധാന ഉല്‍പ്പാദന സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ കനത്ത മഴയെത്തുടർന്ന് ഉള്ളിയുടെ ഉത്‌പാദനത്തിൽ 30-40 ശതമാനം ഇടിവ് വന്നതാണ് പ്രതിസന്ധിക്ക് കാരണം.