ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിലൂടെ കേന്ദ്രസര്‍ക്കാര്‍ പാകിസ്ഥാന്‍ സ്ഥാപകന്‍ മുഹമ്മദ് അലി ജിന്നയ്‌ക്ക് വീണ്ടും ജീവന്‍ നല്‍കുകയാണെന്ന് ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം) നേതാവും എം.പിയുമായ അസദുദീൻ ഒവൈസി. ബില്‍ രാജ്യസഭയില്‍കൂടി പാസാവുകയാണെങ്കില്‍ രാജ്യത്തെ ഓരോ വീടുകളിലും കയറി തന്‍റെ അഭിപ്രായം ജനങ്ങളിലേക്കെത്തിക്കുമെന്നും ഒവൈസി അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ നടന്ന ലോക്‌മാറ്റ് നാഷണല്‍ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം.
പൗരത്വ ഭേദഗതി ബില്ലിനെതിരെ ഒവൈസി; കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം - പൗരത്വ ഭേദഗതി ബില്‍ വാര്‍ത്ത
വര്‍ഷങ്ങളായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരുന്ന മുസ്‌ലിം വിഭാഗത്തെ പുതിയ ഭേദഗതി വഴി കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അസദുദീൻ ഒവൈസി അഭിപ്രായപ്പെട്ടു

പൗരത്വ ഭേദഗതി ബില്‍ വഴി എന്ത് സന്ദേശമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് ചോദിച്ച ഒവൈസി, വര്‍ഷങ്ങളായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരുന്ന മുസ്‌ലിം വിഭാഗത്തെ പുതിയ ഭേദഗതി വഴി കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുകാണെന്നും അഭിപ്രായപ്പെട്ടു. മുസ്ലീം ജനവിഭാഗത്തെ വില്ലന്‍മാരായി അവതരിപ്പിക്കാനാണ് പലരും ശ്രമിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ തന്നെ വില്ലനാക്കുന്നതില്‍ പരാതിയില്ലെന്നും ഒവൈസി പറഞ്ഞു. തനിക്ക് നായകനാകാന്‍ യാതൊരു ആഗ്രഹവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിനെതിരെയും എന്‍സിപി ക്കെതിരെയും ഒവൈസി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. പരസ്‌പരം മത്സരിക്കേണ്ടതിന് പകരം ഇരു പാര്‍ട്ടികളും രാഷ്‌ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ശിവസേനയുമായി ഒന്നിക്കുകയായിരുന്നുവെന്ന് ഒവൈസി കുറ്റപ്പെടുത്തി. അതേസമയം ലോക്‌സഭയില്‍ പാസായ പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. വ്യക്തമായ ഭൂരിപക്ഷമില്ലെങ്കിലും ചെറുപാര്‍ട്ടികളെയും സ്വന്തന്ത്രരെയും ഒപ്പംകൂട്ടി ബില്‍ പാസാക്കിയെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് കേന്ദ്രസര്‍ക്കാര്‍.