ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കാട്ടുതീ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന മിക്ക ചിത്രങ്ങളും വാർത്തകളും തള്ളി മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് രംഗത്തെത്തി. ഈ വർഷം സംസ്ഥാനത്തെ കാട്ടുതീ മുൻ വർഷത്തേക്കാൾ വളരെ കുറവാണെന്ന് ഉത്തരാഖണ്ഡിലെ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് അസോസിയേഷൻ പങ്കുവെച്ച ഡാറ്റ റീട്വീറ്റ് ചെയ്തുകൊണ്ട് റാവത്ത് പറഞ്ഞു.
ഉത്തരാഖണ്ഡിൽ കാട്ടുതീയെന്ന വാർത്ത തള്ളി മുഖ്യമന്ത്രി - മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്
കാട്ടുതീ സംസ്ഥാനത്തെ തകർത്തതായിട്ടുള്ള റിപ്പോർട്ടുകൾ നിഷേധിച്ച് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. ബന്ധമില്ലാത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഉണ്ടായ തീപിടുത്തത്തിൽ ഉത്തരാഖണ്ഡിൽ 1,200 ഹെക്ടറിലധികം നഷ്ടമുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വർഷം ഇത് 100 ഹെക്ടർ കടന്നിട്ടില്ല. സംസ്ഥാനത്ത് ഇതുവരെ 62 ഇടങ്ങളില്‍ കാട്ടുതീ ഉണ്ടായിട്ടുണ്ട്. ഏകദേശം 2.19 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. തീ നിയന്ത്രണവിധേയമാണെന്നും വനംവകുപ്പ് ചീഫ് കൺസർവേറ്റർ ജയ് രാജ് ഇടിവി ഭാരതിനോട് പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ ഡിവിഷനുകളിലും കൺട്രോൾ റൂമുകൾ സ്ഥാപിച്ചിട്ടുണ്ട്. അൽമോറ, പിത്തോറഗഡ്, ബാഗേശ്വർ, പൗഡി ജില്ലകളിൽ ഈ വർഷം കാട്ടുതീ റിപ്പോർട്ട് ചെയ്തു. ഈ മെയ് മാസത്തിൽ കാലാവസ്ഥ അനുകൂലമായതിനാൽ തീ നിയന്ത്രണ വിധേയമാക്കി. വരും ദിവസങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഇത് തീ നിയന്ത്രണവിധേയമാക്കുമെന്നും ജയ് രാജ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ ഇത്തരം പ്രചരണം നടത്തിയവർക്കെതിരെ നടപടി സ്ഥീകരിക്കണമെന്ന് ഡയറക്ടർ ജനറൽ അശോക് കുമാർ പറഞ്ഞു.