കേരളം

kerala

ETV Bharat / bharat

നിര്‍ഭയ കേസ്; ഇന്ദിര ജയ്‌സിങ്ങിന്‍റെ പ്രസ്‌താവന തള്ളി കെടിഎസ് തുള്‍സി എംപി - ഇന്ദിര ജയ്‌സിങ്

പ്രതികള്‍ക്ക് മാപ്പ് നല്‍കാന്‍ നിര്‍ഭയയുടെ അമ്മ തയാറാകണം എന്ന ഇന്ദിര ജയ്‌സിങ്ങിന്‍റെ ട്വീറ്റിനെതിരായാണ് രാജ്യസഭ എംപി കെടിഎസ് തുള്‍സി രംഗത്തെത്തിയിരിക്കുന്നത്.

Nirbhaya case news  ndira Jaising remarks on Nirbhaya case  Indira Jaising news  KTS Tulsi news  നിര്‍ഭയ കേസ്  ഇന്ദിര ജയ്‌സിങ്  കെടിഎസ് തുള്‍സി
നിര്‍ഭയ കേസ്; ഇന്ദിര ജയ്‌സിങ്ങിന്‍റെ പ്രസ്‌താവന തള്ളി എംപി കെടിഎസ് തുള്‍സി

By

Published : Jan 19, 2020, 9:12 AM IST

ന്യൂഡല്‍ഹി:വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട പ്രതികളോട് ക്ഷമിക്കണമെന്ന് നിര്‍ഭയയുടെ അമ്മയോട് ആവശ്യപ്പെട്ട മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ്ങിന്‍റെ പ്രസ്‌താവന തള്ളി രാജ്യസഭ എംപി കെടിഎസ് തുള്‍സി. തികച്ചും ക്രൂരമായ മനോഭാവമുള്ള പ്രതികള്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് തുള്‍സി അഭിപ്രായപ്പെട്ടു. "ഇന്ത്യയില്‍ വളരെ ചുരുക്കം കേസുകളില്‍ മാത്രമേ വധശിക്ഷ നല്‍കാറുള്ളു. കഴിഞ്ഞ 17 വര്‍ഷത്തിനിടെ നാല് വധശിക്ഷകള്‍ മാത്രമാണ് രാജ്യത്ത് നടപ്പാക്കിയത്. നിര്‍ഭയ കേസ് മൃഗീയവും, ക്രൂരവുമായി കുറ്റകൃത്യമാണ്. ഇത്തരം സ്വഭാവമുള്ളവര്‍ക്ക് സമൂഹത്തില്‍ ജീവിക്കാന്‍ അവകാശമില്ല. അവര്‍ക്ക് കൊടുക്കുന്ന ശിക്ഷ മാതൃകാപരമായിരിക്കണം"- തുള്‍സി അഭിപ്രായപ്പെട്ടു.

നിര്‍ഭയ കേസ്; ഇന്ദിര ജയ്‌സിങ്ങിന്‍റെ പ്രസ്‌താവന തള്ളി എംപി കെടിഎസ് തുള്‍സി

കഴിഞ്ഞ ദിവസമാണ് മകളെ ബലാത്സംഗം ചെയ്ത് കൊന്നവരോട് ക്ഷമിക്കാന്‍ നിര്‍ഭയയുടെ അമ്മ ആശാ ദേവിയോട് ഇന്ദിര ജയ്‌സിങ് ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചത്. ‘നിര്‍ഭയയുടെ അമ്മയുടെ വേദന ഞാന്‍ മനസ്സിലാക്കുന്നു. എന്നിരുന്നാലും രാജീവ് ഗാന്ധി വധക്കേസിൽ നളിനിക്കു മാപ്പ് കൊടുത്ത സോണിയ ഗാന്ധിയെ മാതൃകയാക്കണമെന്ന് അവരോട് അഭ്യർഥിക്കുകയാണ്. ഞങ്ങള്‍ നിങ്ങളോടൊപ്പമാണ്. എന്നാല്‍ വധശിക്ഷയ്ക്ക് എതിരുമാണ്’– ഇന്ദിര ട്വിറ്ററില്‍ കുറിച്ചു. ജനുവരി 22 ന് നിശ്ചയിച്ചിരുന്ന വധശിക്ഷ നീട്ടിവച്ചതില്‍ നിരാശ പ്രകടിപ്പിച്ച ആശാ ദേവിയുടെ വാര്‍ത്ത റീട്വീറ്റ് ചെയ്തായിരുന്നു ഇന്ദിരയുടെ പ്രതികരണം.

പിന്നാലെ ഇന്ദിരയുടെ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. രാജ്യം മുഴുവൻ പ്രതികളെ തൂക്കിലേറ്റണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഇന്ദിര ജയ്‌സിങ്ങിനെ പോലെയുള്ളവര്‍ കാരണമാണ് ഇരകള്‍ക്ക് നീതി ലഭിക്കാത്തതെന്നും നിര്‍ഭയയുടെ അമ്മ ആശാ ദേവി പറഞ്ഞു. ബലാത്സംഗം ചെയ്തവരെ സഹായിച്ചാണ് ഇന്ദിരയെ പോലെയുള്ളവര്‍ ജീവിക്കുന്നത്. അതുകൊണ്ടാണ് ഇതേപോലെയുള്ള സംഭവങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതെന്നും ആശാ ദേവി കൂട്ടിച്ചേര്‍ത്തു.

ബിജെപി നേതാവ് ഷാസിയ ഇല്‍മിയും ഇന്ദിര ജയ്‌സിങ്ങിന്‍റെ അഭിപ്രായത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇന്ദിരയുടെ പ്രസ്‌താവനയേക്കാള്‍ വേദനാജനകവും, അപമാനകരവുമായ ഒന്നില്ലെന്ന് ഷാസിയ ഇല്‍മി പ്രതികരിച്ചു. "നിര്‍ഭയയുടെ മരണത്തിന് ശേഷം എത്ര പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനായി രാജ്യം കാത്തിരിക്കുകയാണ്. തന്‍റെ മകള്‍ക്ക് നീതി ലഭിക്കാന്‍ കഷ്‌ടപ്പെടുന്ന ആശാ ദേവിക്ക് ഇന്ദിരയുടെ പ്രസ്‌താന എത്രയധികം വേദനാജനകമായിരിക്കും" - ഷാസിയ ഇല്‍മി പറഞ്ഞു.

മുകേഷ് കുമാര്‍ (32), നയ് ശർമ (26), പവൻ ഗുപ്ത (25), അക്ഷയ്കുമാർ സിങ് (31) എന്നിവരാണ് കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട പ്രതികള്‍. മുകേഷ് കുമാറിന്‍റെ ദയാഹർജി കഴിഞ്ഞ ദിവസം രാഷ്‌ട്രപതി തള്ളിയിരുന്നു.

ABOUT THE AUTHOR

...view details