ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ കൊവിഡ് സുരക്ഷാ കേന്ദ്രം ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജാൽ ഉദ്‌ഘാടനം ചെയ്‌തു. 10,000 കിടക്കകളുള്ള സർദാർ പട്ടേൽ കൊവിഡ് സുരക്ഷാ കേന്ദ്രം ചട്ടർപൂരിലാണ് പ്രവർത്തിക്കുന്നത്. ഗുരുതരാവസ്ഥയില്‍ അല്ലാത്ത കൊവിഡ് രോഗികളെയാണ് കേന്ദ്രത്തിൽ പ്രവേശിപ്പിക്കുന്നത്. ഹോം ഐസൊലേഷനിൽ കഴിയുന്നവർക്ക് ചികിത്സ ലഭിക്കില്ല.
ലോകത്തിലെ ഏറ്റവും വലിയ കൊവിഡ് സുരക്ഷാ കേന്ദ്രം ഡൽഹിയിൽ - അനിൽ ബൈജാൽ
സുരക്ഷാ കേന്ദ്രത്തിന്‍റെ ഉദ്‌ഘാടനം ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജാൽ നിർവഹിച്ചു. 10,000 കിടക്കകളുടെ സൗകര്യമാണ് സുരക്ഷാ കേന്ദ്രത്തിലുള്ളത്

ജൂൺ 27ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും സുരക്ഷാ കേന്ദ്രം സന്ദർശിച്ചിരുന്നു. ഇരുവരും കേന്ദ്രത്തിലെ സൗകര്യങ്ങളും കിടക്കകളുടെ ക്രമീകരണങ്ങളും വിലയിരുത്തി. ഡൽഹിയിൽ കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കിടക്കകളുടെ കുറവ് പരിഹരിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ മേൽനോട്ടത്തിലാണ് കൊവിഡ് കേന്ദ്രം വികസിപ്പിച്ചത്. 1,700 അടി നീളവും 700 അടി വീതിയുമുള്ള സുരക്ഷാ കേന്ദ്രത്തിന് ഏകദേശം 20 ഫുട്ബോൾ മൈതാനങ്ങളുടെ വലിപ്പമുണ്ട്. 50 കിടക്കകൾ വീതമുള്ള 200 വലിയ മുറികൾ ഒരുക്കിയിരിക്കുന്നു. ഡോക്‌ടർമാർ, നഴ്‌സുമാർ, ഐടിബിപിയിൽ നിന്നുള്ള പാരാമെഡിക്കല്‍ ജീവനക്കാർ, പാരാമിലിട്ടറി സേന തുടങ്ങി 1,000 ത്തിലധികം പേരെ സുരക്ഷാ കേന്ദ്രത്തിൽ നിയോഗിച്ചിട്ടുണ്ട്. കൂടാതെ 1,000 പാരാമെഡിക്കൽ, അസിസ്റ്റന്‍റ്, സുരക്ഷാ ജീവനക്കാർ എന്നിവരെ കൂടി നിയമിച്ചിട്ടുണ്ട്. 75 ആംബുലൻസുകളും കേന്ദ്രത്തിലുണ്ട്. സുരക്ഷാ കേന്ദ്രത്തിന്‍റെ പ്രവർത്തനം ഐടിബിപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സായുധ പൊലീസ് സേനയുടെ മേൽനോട്ടത്തിലാണ് നടക്കുക. താമസം, ഭക്ഷണം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ രാധ സ്വാമി ബ്യാസ് സംഘടനയാണ് നൽകുന്നത്. ഭാവിയിൽ സുരക്ഷാ കേന്ദ്രത്തിലെ കിടക്കകളുടെ എണ്ണം 10,200 ആയി ഉയർത്താനാണ് സർക്കാരിന്‍റെ നീക്കം.