ന്യൂഡൽഹി: കണ്ടെയ്‌ന്‍മെന്‍റ് സോണുകളിൽ 14 ദിവസത്തിനകം മൂന്ന് തവണയെങ്കിലും കൊവിഡ് പരിശോധന നടത്തുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും ഇത്തരം മേഖലകളിൽ നിന്നും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് സർക്കാരിന്‍റെ നീക്കം.
കണ്ടെയ്‌ന്‍മെന്‍റ് സോണുകളിലുള്ളവരെ പരിശോധിക്കുമെന്ന് ഡൽഹി സർക്കാർ
കണ്ടെയ്‌ന്‍മെന്‍റ് സോണുകളിൽ നിന്നും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ 14 ദിവസത്തിനകം പരിശോധന നടത്താനാണ് സർക്കാരിന്‍റെ നീക്കം.
നിലവിൽ 100 കണ്ടെയ്‌ന്‍മെന്‍റ് സോണുകളാണ് ഡൽഹിയിലുള്ളത്. കണ്ടെയ്‌ന്‍മെന്‍റ് സോണുകളിൽ താമസിക്കുന്ന എല്ലാവരും 'ആരോഗ്യ സേതു' ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണമെന്ന് ചീഫ് സെക്രട്ടറി വിജയ് ദേവ് അഭ്യർഥിച്ചു. ഇത്തരം മേഖലകളിൽ നിരീക്ഷണസംഘം വീടുകൾ തോറും എത്തി സർവേ നടത്തുകയും, കൊവിഡ് രോഗലക്ഷണങ്ങൾ ഉള്ള വ്യക്തികളുടെ കൃത്യമായ വിവരങ്ങൾ ശേഖരിച്ച് പരിശോധനക്ക് വിധേയമാക്കുകയും ചെയ്യും. ഡൽഹിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 3,439 ആയി ഉയർന്നു. 125 പോസിറ്റീവ് കേസുകളും, രണ്ട് മരണങ്ങളും ബുധനാഴ്‌ച റിപ്പോർട്ട് ചെയ്‌തു.