ന്യൂഡൽഹി: ജാമിഅ മില്ലിയ ഇസ്ലാമിയ സർവകലാശാലയിൽ വിദ്യാർഥികൾക്ക് നേരെ നടന്ന പൊലീസ് ആക്രമണത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർവകലാശാല സമർപ്പിച്ച ഹർജിയിൽ നടപടിയെടുക്കണമെന്ന് ഡൽഹി കോടതി പൊലീസിന് നിർദേശം നൽകി.
മാർച്ച് 16നകം റിപ്പോർട്ട് നൽകണമെന്ന് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് രജത് ഗോയൽ ഡൽഹി പൊലീസിനോട് ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ 2019 ഡിസംബർ 15ന് ഡൽഹിയിലെ ജാമിഅ നഗറിൽ ജെഎംഐയു വിദ്യാർഥികളും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു.
ന്യൂ ഫ്രണ്ട്സ് കോളനിയിൽ പൊലീസുമായി നടന്ന ഏറ്റുമുട്ടുന്നതിനിടെ പ്രതിഷേധക്കാർ നാല് ബസുകളും രണ്ട് പോലീസ് വാഹനങ്ങളും കത്തിച്ചുവെന്നാണ് പൊലീസ് ആരോപണം. പൊലീസ് പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിക്കുകയും അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.