മുംബൈ : ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായി അറിയപ്പെടുന്ന മുംബൈയിലെ ധാരാവിയിൽ ഒരു കൊവിഡ് മരണം സ്ഥിരീകരിച്ചതോടെ ബോധവല്‍ക്കരണ ശ്രമങ്ങള്‍ തുടങ്ങി. 613 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന കോളനി ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ്. കോളനിയിൽ നിരവധി ചെറുകിട വ്യവസായങ്ങളും ലെതർ ഗുഡ്സ്, മൺപാത്രങ്ങൾ, തുണിത്തരങ്ങൾ എന്നിവയുടെ വർക്ക് ഷോപ്പുകളും പ്രവർത്തിക്കുന്നു.
കൊവിഡ് മരണം; ആശങ്കയില്‍ ധാരാവി - ധാരാവി
ആരോഗ്യ പ്രവര്‍ത്തകരും പൊലീസും ബോധവല്‍ക്കരണ ശ്രമങ്ങള്‍ തുടങ്ങി
ഏകദേശം 15 ലക്ഷം ആളുകളാണ് ഇവിടെ താമസിക്കുന്നത്. മരിച്ചയാള്‍ താമസിച്ച വീടിന് മുദ്രവെച്ച് പൂട്ടിയിട്ടു. ഈ പ്രദേശം ക്വാറന്‍റൈന്‍ പ്രത്യേക സോണ്‍ ആയി പ്രഖ്യാപിച്ചു. മാര്‍ച്ച് 23നാണ് ഇവിടെ തുണിക്കട നടത്തിയിരുന്ന ഒരാള്‍ക്ക് ചുമ, ജലദോഷം, പനി തുടങ്ങിയ ലക്ഷണങ്ങള്‍ തുടങ്ങിയത്. 26ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേരിക്കടുത്തുള്ള സിയോണ്‍ ആശുപത്രിയില്‍ വച്ച് ഇയാള്‍ മരിച്ചതിനെത്തുടര്‍ന്ന് 300 ഓളം കെട്ടിടങ്ങളും 90 കടകളും പൊലീസ് വളഞ്ഞു. എല്ലാം അടപ്പിച്ചു. എല്ലാവരെയും ക്വാറന്‍റൈന്‍ ചെയ്തു. മരിച്ചയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന എല്ലാ ആളുകളെയും നിരീക്ഷണത്തിലാക്കി. ചിലരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. പരിശോധനാ ഫലങ്ങള്‍ പുറത്തു വരുന്നത് വരെ ആരെയും പുറത്ത് കടക്കാന്‍ സമ്മതിക്കില്ല. താമസക്കാര്‍ക്ക് ഭക്ഷണവും റേഷനും നല്‍കാന്‍ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.