ന്യൂഡൽഹി:രാജ്യത്ത് കൊവിഡ്-19 മഹാമാരിയുടെ വ്യാപനം കൂടുതൽ ശക്തിപ്പെടുന്നു. വ്യാഴാഴ്‌ച മാത്രം അഞ്ച് കൊവിഡ്-19 മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ജമ്മു-കശ്‌മീർ, മഹാരാഷ്‌ട്ര, ഗുജറാത്ത്, രാജസ്ഥാൻ, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് അഞ്ചും റിപ്പോർട്ട് ചെയ്‌തത്. ഇതോടെ രാജ്യത്തെ കൊറോണ വൈറസ് ബാധിത മരണങ്ങളുടെ എണ്ണം 17 ആയി. ബുധനാഴ്‌ച വരെയുള്ള കണക്ക് പ്രകാരം ആകെ മരണങ്ങൾ 12 ആയിരുന്നു. ഇന്ത്യയിലാകെ 649 പേരാണ് ചികിത്സയിലുള്ളത്. 43 പേർക്ക് രോഗം ഭേദമായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
കർണാടകയിലാണ് ഏറ്റവും ഒടുവിൽ മരണം റിപ്പോർട്ട് ചെയ്‌തത്. മക്കയിൽ നിന്നെത്തിയ 75കാരി ബോറിങ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്‌ച മരിച്ചിരുന്നു. ഇവരുടെ പരിശോധനാ ഫലം ഇന്ന് വന്നതോടെയാണ് വൈറസ് ബാധ മൂലമാണ് മരണമുണ്ടായതെന്ന് സ്ഥിരീകരിച്ചത്. കർണാടകയിൽ റിപ്പോർട്ട് ചെയ്‌ത രണ്ടാമത്തെ മരണമാണിത്. രാജ്യത്ത് ആദ്യത്തെ കൊവിഡ് മരണം സ്ഥിരീകരിച്ചതും കർണാടകയിലായിരുന്നു.
ഹൈദർപോര സ്വദേശിയായ 65കാരന്‍റെ മരണത്തോടെ കശ്‌മീരിലെ ആദ്യ കൊവിഡ് മരണം ഇന്ന് റിപ്പോർട്ട് ചെയ്‌തു. ഇയാളുമായി സമ്പർക്കം പുലർത്തിയ നാല് പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജമ്മു-കശ്‌മീരിൽ രോഗം ബാധിച്ചവരുടെ എണ്ണം 11 ആയി. ജമ്മുവിൽ 5,124 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 80 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ബുധനാഴ്‌ചയോടെ മേഖലയിൽ വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികൾ കർശനമാക്കിയിട്ടുണ്ട്.
ഭാവ്‌നഗർ സ്വദേശിയായ 70കാരനാണ് വ്യാഴാഴ്‌ച ഗുജറാത്തിൽ മരിച്ചത്. ഇതോടെ ഗുജറാത്തിലെ കൊവിഡ് മരണം മൂന്നായി. അതേസമയം മഹാരാഷ്‌ട്രയിൽ മാർച്ച് 24 ന് മരിച്ച സ്ത്രീയുടെ പരിശോധന ഫലം ഇന്ന് പുറത്തു വന്നതോടെയാണ് സംസ്ഥാനത്തെ നാലാമത്തെ കൊവിഡ് മരണം സ്ഥിരീകരിച്ചത്. ഇവർ നവി മുംബൈ സ്വദേശിയാണ്. മഹാരാഷ്‌ട്രയിൽ ഇതുവരെ 124 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്‌തത്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗ ബാധിതരുള്ള മഹാരാഷ്‌ട്രയിൽ 14,502 പേർ വീടുകളിലും 2,988 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. അതേസമയം ബുധനാഴ്‌ചയോടെ കേരളത്തിൽ 112 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.