ന്യൂഡല്‍ഹി:ബംഗാളിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിലും ടെസ്റ്റ് നടത്തുന്നതിലും സംസ്ഥാനം അലംഭാവം കാണിക്കുന്നുവെന്നാണ് കേന്ദ്രത്തിന്‍റെ വിമർശനം. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല ബംഗാൾ ചീഫ് സെക്രട്ടറി രാജീവ് സിന്‍ഹക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കൊവിഡ് പ്രതിരോധം: ബംഗാളിനെ വിമർശിച്ച് കേന്ദ്രം
കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിലും ടെസ്റ്റ് നടത്തുന്നതിലും സംസ്ഥാനം അലംഭാവം കാണിക്കുന്നുവെന്നാണ് കേന്ദ്രത്തിന്‍റെ വിമർശനം
ജനസംഖ്യക്ക് ആനുപാതികമായിട്ടല്ല സംസ്ഥാനത്ത് കൊവിഡ് 19 ടെസ്റ്റ് നടക്കുന്നത്. വളരെ കുറച്ച് ടെസ്റ്റ് മാത്രമെ ബംഗാളില്‍ നടത്തുന്നുള്ളൂ. കൂടാതെ മരണ നിരക്ക് വളരെ കൂടുതലാണെന്നും കേന്ദ്രം അയച്ച കത്തില്‍ വ്യക്തമാക്കുന്നു. നേരത്തെ കേന്ദം ബംഗാളിലേക്ക് അയച്ച ഇന്‍റർ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം നല്‍കിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഹോം സെക്രട്ടറി കത്തയച്ചതെന്നാണ് സൂചന. 15 ദിവസത്തെ ബംഗാൾ സന്ദർശനത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് സംഘം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചത്.
ഹൗറയിലും കൊല്‍ക്കട്ടയിലും ചില സംഘങ്ങൾ ലോക്ക്ഡൗണ്‍ ലംഘനം നടത്തിയതായും കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളില്‍ ഏർപെട്ടവർ പോലും അപകടത്തിലാകുന്ന അവസ്ഥ ഉടലെടുത്തെന്നും റിപ്പോർട്ടിനെ അധികരിച്ച് കത്തില്‍ പറയുന്നു. കൊവിഡിനെതിരായ പോരാട്ടത്തില്‍ കേന്ദ്ര സംഘം സംസ്ഥാനത്തിന് മുന്നില്‍ നിരവധി നിർദേശങ്ങൾ വെച്ചതായും കത്തില്‍ പറയുന്നു.