കേരളം

kerala

ETV Bharat / bharat

ലോകമെങ്ങും കൊവിഡ് ഭീതി; യാത്രാ വിലക്കുമായി രാജ്യങ്ങള്‍

ഇന്ത്യ, അമേരിക്ക, സൗദി അറേബ്യ, കുവൈറ്റ്, ഖത്തര്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ ഭാഗികമായോ പൂര്‍ണമായോ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. മറ്റുള്ള രാജ്യങ്ങളും ഇതേ പാതയിലേക്കാണെന്നാണ് സൂചന

By

Published : Mar 12, 2020, 9:47 AM IST

Updated : Mar 12, 2020, 9:59 AM IST

travel crisis  യാത്രാവിലക്ക്  പ്രതിസന്ധി  കൊവിഡ് 19  വിസവിലക്ക്  ഇറാൻ  ഇറ്റലി കൊവിഡ്  covid 19 latest news  covid 19 central government  corona virus
കൊവിഡ്

ലോകത്തെ ഭീതിയാലാക്കി കൊവിഡ്19 വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നു. നൂറിലേറെ രാജ്യങ്ങളാണ് കൊവിഡ്19 ഭീഷണിയില്‍ കഴിയുന്നത്. ചൈനയിലാണ് തുടക്കം കുറിച്ചതെങ്കിലും ഇറ്റലിയിലാണ് ഇപ്പോള്‍ വൈറസ് ഏറ്റവുമധികം ഭീതി വിതക്കുന്നത്.

അതീവ അപകടകരമായ സാഹചര്യത്തിലാണ് കൊവിഡ്19നെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചത്. കഴിഞ്ഞയാഴ്ച മുതല്‍ ഗള്‍ഫ് രാജ്യങ്ങളടക്കം പലതും യാത്രാ വിലക്ക് ഏര്‍പ്പെടുത്തി തുടങ്ങിയിരുന്നു. ഇന്ത്യ വെള്ളിയാഴ്ച മുതല്‍ യാത്രാ വിലക്ക് നടപ്പിലാക്കി തുടങ്ങും. നയതന്ത്ര ഉദ്യോഗസ്ഥര്‍ ഒഴികെയുള്ളവര്‍ക്ക് രാജ്യം ഇനി വിസ നല്‍കില്ല. നല്‍കിയ വിസകള്‍ റദ്ദ് ചെയ്യുകയും ചെയ്തു. ഇതോടെ വിദേശികള്‍ക്ക് ഇന്ത്യയിലേക്കുള്ള പ്രവേശനം പൂര്‍ണമായും തടസപ്പെടും.

സൗദി അറേബ്യ ഇന്ത്യയുള്‍പ്പടെയുള്ള 14 രാജ്യങ്ങള്‍ക്കാണ് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്. 14 ദിവസം ഇന്ത്യയില്‍ തങ്ങിയ പ്രവാസികള്‍ക്ക് ഇനി യു.എ.ഇയിലേക്ക് കടക്കാനാവില്ല. താല്‍കാലിക അവധിക്ക് നാട്ടിലെത്തിയ പ്രവാസികള്‍ക്ക് തിരികെ ഗള്‍ഫിലേക്ക് പോകാനാവില്ല.

അമേരിക്കയിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള എല്ലാ യാത്രകൾക്കും നിരോധനമേർപ്പെടുത്തി. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്കുള്ള വിസകളും ഇതോടെ റദ്ദാക്കപ്പെടും. വ്യാപാരമുൾപ്പടെ റദ്ദാക്കപ്പെടുമെന്ന സൂചനകളാണ് ട്രംപിന്‍റെ പ്രസ്താവനയുള്ളത്. ചെറിയ ഇളവുകൾ നൽകിയിരിക്കുന്നത് ബ്രിട്ടന് മാത്രമാണ്. അമേരിക്കയിൽ കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ കൂടിയ പശ്ചാത്തലത്തില്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

നിരവധി ഇന്ത്യാക്കാര്‍ കുടുങ്ങി കിടക്കുന്ന ഇറ്റലിയില്‍ ഇന്ത്യന്‍ എംബസി അടച്ചു. ലോകത്തെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനമുള്ള ഇറ്റലിയില്‍ തുടക്കത്തില്‍ രാജ്യം കാണിച്ച അലംഭാവമാണ് വൈറസ് വ്യാപിക്കാന്‍ കാരണമെന്ന് ഭരണകൂടം വിലയിരുത്തുന്നു. രാജ്യത്തുള്ള ആരും പുറത്തിറങ്ങരുതെന്നും സൂക്ഷ്മത പാലിക്കണമെന്നും ഇറ്റലി പ്രധാനമന്ത്രി ജുസപ്പെ കെന്‍റോ തിങ്കളാഴ്ച ടെലിവിഷനിലൂടെ ജനങ്ങളോട് അഭ്യര്‍ഥിച്ചു. ഇറ്റലി പൂര്‍ണമായും അടച്ചിടുന്നുവെന്ന് ബുധനാഴ്ചയാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഇറ്റലിയുടെ തെരുവുകള്‍ മുഴുവന്‍ ശ്മാശാന മൂകതയാണ്. രണ്ടാം ലോകമഹായുദ്ധ കാലത്ത് പോലും രാജ്യം ഇങ്ങനെയായിരുന്നില്ലെന്നാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ എംബസി കൂടി പൂട്ടിയത്. ഇപ്പോള്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യാക്കാരെ പരിശോധിച്ച് കൊവിഡ് ഇല്ലെന്ന് ബോധ്യപ്പെട്ടാല്‍ തിരികെ രാജ്യത്ത് എത്തിക്കാന്‍ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചുവെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

മാര്‍ച്ച് 29വരെ കുവൈറ്റിൽ പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ വിമാന സര്‍വീസുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ റദ്ദാക്കിയതായി കുവൈറ്റ് അധികൃതർ അറിയിച്ചു. രാജ്യത്ത് മുഴുവന്‍ വിദ്യാലയങ്ങളും അടച്ചു. എല്ലാ സിനിമാ തിയേറ്ററുകളും അടച്ചിടാന്‍ നിര്‍ദേശിച്ചു. വിവാഹച്ചടങ്ങുകള്‍ ഉള്‍പ്പെടെ എല്ലാ ആഘോഷ പരിപാടികളും ഒഴിവാക്കണം. രാജ്യത്ത് കൊവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണം അനുനിമിഷം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കര്‍ശന പ്രതിരോധ നടപടികളിലേക്ക് കുവൈറ്റ് സർക്കാർ നീങ്ങിയത്.

ഖത്തറും ഇന്ത്യ ഉള്‍പ്പടെ രാജ്യങ്ങള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. അവധിക്കായി നാട്ടില്‍ പോയവര്‍, ഓണ്‍ അറൈവല്‍ വിസ,തൊഴില്‍ വിസ,റസിഡന്‍സ് വിസ തുടങ്ങി എല്ലാ തരം യാത്രക്കാര്‍ക്കും നിയന്ത്രണം ബാധകമാണ്. തിങ്കളാഴ്ച മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വന്നു. അടുത്ത അറിയിപ്പുണ്ടാകുന്നത് വരെയാണ് വിലക്കെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

വിലക്കുകളും നിയന്ത്രണങ്ങളും കര്‍ശനമായും പാലിക്കേണ്ടതും ലോകം നേരിടുന്ന വിപത്തിനെ നിയന്ത്രിക്കാന്‍ ഭരണകൂടത്തെ സഹായിക്കേണ്ടതും ജനങ്ങളുടെ ബാധ്യതയാണെന്ന് അധികൃതര്‍ ഓര്‍മിപ്പിക്കുന്നു.

Last Updated : Mar 12, 2020, 9:59 AM IST

ABOUT THE AUTHOR

...view details