ന്യൂഡല്‍ഹി:ഇന്ത്യയില്‍ കൊവിഡ് വ്യാപനം ശക്തിപ്പെടുന്നു. പതിനേഴ് പേരാണ് രാജ്യത്ത് വൈറസ് ബാധയില്‍ മരിച്ചിരിക്കുന്നത്. രണ്ട് മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്‌തത്. കര്‍ണാടകയിലും രാജസ്ഥാനിലുമാണ് ഇന്ന് മരണമുണ്ടായത്. കര്‍ണാടകയില്‍ 68 കാരി മരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം മൂന്നായി. അഞ്ച് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത് ഇന്നലെയാണ്. ജമ്മു-കശ്‌മീർ, മഹാരാഷ്‌ട്ര, ഗുജറാത്ത്, രാജസ്ഥാൻ, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് മരണങ്ങള്‍. ഇന്ത്യയിലാകെ 724 പേരാണ് ചികിത്സയിലുള്ളത്. 43 പേർക്ക് രോഗം ഭേദമായി. മക്കയിൽ നിന്നെത്തിയ 75കാരി കര്‍ണാടകയിലെ ബോറിങ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്‌ച മരിച്ചിരുന്നു. പരിശോധനയ്‌ക്കയച്ച ഇവരുടെ ശ്രവങ്ങളുടെ പരിശോധനാ ഫലം ഇന്നലെയാണ് വന്നത്. ഫലം പോസിറ്റീവായതോടെയാണ് സ്‌ത്രീയുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
കൊവിഡ് ഭീതിയൊഴിയാതെ രാജ്യം; മരണം 17 - കൊറോണ ഇന്ത്യ വാര്‍ത്തകള്‍
ഇന്ത്യയിലാകെ 724 പേരാണ് ചികിത്സയിലുള്ളത്. 43 പേർക്ക് രോഗം ഭേദമായി. കർണാടകയിലാണ് ഏറ്റവും ഒടുവിൽ മരണം റിപ്പോർട്ട് ചെയ്‌തത്.

ഹൈദർപോര സ്വദേശിയായ 65കാരന്‍റെ മരണത്തോടെ കശ്‌മീരിലെ ആദ്യ കൊവിഡ് മരണും ഇന്നലെ റിപ്പോർട്ട് ചെയ്‌തു. ഇയാളുമായി സമ്പർക്കം പുലർത്തിയ നാല് പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജമ്മു-കശ്‌മീരിൽ രോഗം ബാധിച്ചവരുടെ എണ്ണം 11 ആയി. താഴ്‌വരയില്‍ 5,124 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 80 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ബാക്കിയുള്ളവര്‍ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. ഭാവ്‌നഗർ സ്വദേശിയായ 70കാരനാണ് വ്യാഴാഴ്‌ച ഗുജറാത്തിൽ മരിച്ചത്. ഇതോടെ ഗുജറാത്തിലെ കൊവിഡ് മരണം മൂന്നായി. അതേസമയം മഹാരാഷ്‌ട്രയിൽ നവി മുംബൈ സ്വദേശിയായ യുവതിയുടെ മരണവും കൊവിഡ് ബാധ മൂലമാണെന്ന് സ്ഥിരീകരിച്ചു. മാര്‍ച്ച് 24 ന് മരിച്ച ഇവരുടെ പരിശോധനാഫലം ഇന്നലെയാണ് ലഭിച്ചത്. ഇതോടെ മഹാരാഷ്‌ട്രയില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. മഹാരാഷ്‌ട്രയിൽ ഇതുവരെ 124 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്‌തത്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗ ബാധിതരുള്ള മഹാരാഷ്‌ട്രയിൽ 14,502 പേർ വീടുകളിലും 2,988 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.