മുംബൈ:ലോകമെമ്പാടും മാലാഖമാരായ നഴ്‌സുമാർക്ക് ആദരവ് അർപ്പിച്ച ദിവസമായിരുന്നു കഴിഞ്ഞു പോയത്. എന്നാൽ, ആഗോളമഹാമാരിയായ കൊവിഡിനെ ചികിത്സിക്കുന്ന ആരോഗ്യപ്രവർത്തകരോട് സമൂഹം വിവേചനത്തോടെയാണ് ഇപ്പോഴും പെരുമാറുന്നത്. കഴിഞ്ഞ തിങ്കളാഴ്‌ച രാത്രി ഔറംഗാബാദ് സ്വദേശിയായ ആശുപത്രി ജീവനക്കാരിക്ക് ഉണ്ടായതും ഞെട്ടിക്കുന്ന അനുഭവമായിരുന്നു. ഔറംഗാബാദിനടുത്തുള്ള ചികൽത്താന ജില്ലാ ആശുപത്രിയിലെ ശിൽപ ഹിവാലെ എന്ന നഴ്‌സിനാണ് പ്രദേശവാസികളിൽ നിന്ന് ഭീഷണിയും ഉപദ്രവവും നേരിടേണ്ടി വന്നത്. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ശിൽപ തങ്ങളുടെ പരിസരത്ത് വൈറസ് വ്യാപിക്കുന്നതിന് കാരണമാകുമെന്നും അതിനാൽ അവർ പ്രദേശത്തേക്ക് കടക്കരുതെന്നും പറഞ്ഞാണ് നാട്ടുകാർ ഭീഷണിപ്പെടുത്തുന്നത്. തിങ്കളാഴ്‌ച രാത്രി ഒരു മണിയോടെ വെള്ളം ആവശ്യപ്പെട്ട് വീട്ടിലെത്തിയ നാട്ടുകാർക്ക് അടുക്കളയുടെ ജനാലവാതിൽ തുറന്ന് ജലം നൽകാനായി ശ്രമിച്ചപ്പോഴാണ് നഴ്‌സിനെതിരെ അവർ അസഭ്യം പറയുകയും വീട്ടിൽ നിന്നും ഒഴിഞ്ഞുപോകാനായി ഭീഷണിപ്പെടുത്തുകയും ചെയ്‌തത്. അക്രമികൾ വടികൊണ്ട് തല്ലിയെന്നും പൊലീസിന് നൽകിയ പരാതിയിൽ നഴ്‌സ് വിവരിക്കുന്നുണ്ട്.
കൊവിഡ് ബാധിതരെ ചികിത്സിക്കുന്ന നഴ്‌സിനോട് വീട് വിട്ടുപോകാൻ ഭീഷണി - ശിൽപ ഹിവാലെ
മഹാരാഷ്ട്രയിലെ ചികൽത്താന ജില്ലാ ആശുപത്രിയിലെ ശിൽപ ഹിവാലെ എന്ന നഴ്‌സിനാണ് പ്രദേശവാസികളിൽ നിന്ന് ഭീഷണിയും ഉപദ്രവവും നേരിടേണ്ടി വന്നത്

കൊവിഡ് വ്യാപനം തടയാനായി പുറത്തുനിന്നുള്ളവർ ഉള്ളിലേക്ക് പ്രവേശിക്കാതിരിക്കാൻ നാട്ടുകാർ ചേർന്ന് മിക്ക പ്രദേശങ്ങളും അടച്ചിരിക്കുകയാണ്. ശിൽപ ഹിവാലെ പൊലീസിന് നൽകിയ പരാതി പിൻവലിക്കണമെന്നും നാട്ടുകാർ ഭീഷണിപ്പെടുത്തുന്നുണ്ട്. കൊവിഡിനെതിരെ മുഖ്യധാരയിൽ പ്രവർത്തിക്കുന്നവർക്ക് ആശുപത്രിയിൽ നിന്നും താമസസൗകര്യം ലഭിക്കുന്നില്ലെന്നും കിഡ്‌നിക്ക് തകരാറുള്ള മകനെ ഒറ്റക്കാക്കി കഴിയാൻ തനിക്ക് സാധിക്കില്ലെന്നും നഴ്‌സ് പറയുന്നു. ഇതുപോലെ, സംസ്ഥാനത്ത് വൈറസ് പിടിപെട്ടവരെ ചികിത്സിക്കുന്ന ആരോഗ്യപ്രവർത്തകർക്കെതിരെ ജനങ്ങൾ കാണിക്കുന്ന വിവേചനവും അവഗണനയും ഒറ്റപ്പെട്ട സംഭവമല്ല.