കേരളം

kerala

ETV Bharat / bharat

പാകിസ്ഥാന്‍റേത് രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍; കോണ്‍ഗ്രസ് ലജ്ജിക്കണമെന്ന് അമിത് ഷാ - 370ാം അനുച്ഛേദം

കശ്മീരില്‍ ജനങ്ങള്‍ കൊല്ലപ്പെടുന്നുണ്ടെന്ന രാഹുലിന്‍റെ പരാമര്‍ശമാണ് പാകിസ്ഥാന്‍ പരാമര്‍ശിച്ചത്.

അമിത് ഷാ

By

Published : Sep 2, 2019, 2:28 AM IST

ഗാന്ധിനഗര്‍: കോണ്‍ഗ്രസ് പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് പിന്നാലെ പാകിസ്ഥാന്‍ ഐക്യരാഷ്ട്ര സഭയില്‍ സമര്‍പ്പിച്ച പരാതിയില്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളും പ്രതിബാധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് അമിത് ഷാ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചത്. കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന 370ാം അനുച്ഛേദം നീക്കം ചെയ്യുന്നതിനെതിരെ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വാദങ്ങളാണ് ഇപ്പോള്‍ പാകിസ്ഥാനും ഉയര്‍ത്തുന്നത്. രാജ്യത്തിനെതിരായി രാഹുലിന്‍റെ പ്രസ്താവനകള്‍ ഉപയോഗിക്കുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ലജ്ജിക്കണമെന്നും അമിത് ഷാ പറഞ്ഞു. ഗുജറാത്തിലെ സില്‍വാസയില്‍ വിവിധ പരിപാടികള്‍ക്കായി എത്തിയതായിരുന്നു അദ്ദേഹം.

പാകിസ്ഥാന്‍ ഉയര്‍ത്തുന്നത് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന; കോണ്‍ഗ്രസ് നേതാക്കാള്‍ ലജ്ജിക്കണമെന്ന് അമിത് ഷാ

പ്രത്യേക പദവി എടുത്തു കളഞ്ഞതിനെതുടര്‍ന്ന് കശ്മീരില്‍ ജനങ്ങള്‍ ആക്രമിക്കപ്പെടുകയാണെന്നും കൊല്ലപ്പെടുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയാണ് പാകിസ്ഥാന്‍ പരാതിയില്‍ പരാമര്‍ശിച്ചത്. അതേ സമയം കശ്മീരില്‍ സമാധാനാന്തരീക്ഷമാണെന്നും പ്രദേശത്ത് അക്രമമോ വെടിവയ്പ്പോ നടന്നിട്ടില്ലെന്നും ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ജമ്മു കശ്മീരിന്‍റെ വികസനം ലക്ഷ്യമിട്ടാണ് പ്രത്യേക പദവി എടുത്തു കളഞ്ഞത്. 70 വര്‍ഷങ്ങള്‍ക്കിടയില്‍ മൂന്ന് തലമുറകള്‍ കേന്ദ്രത്തില്‍ ഭരണം കയ്യാളി. എന്നാല്‍ ആര്‍ക്കും 370ാം അനുച്ഛേദം നീക്കാന്‍ കഴിഞ്ഞിരുന്നില്ല. അത്തരമൊരു തീരുമാനം നരേന്ദ്ര മോദിക്ക് മാത്രമാണ് എടുക്കാന്‍ കഴിയുകയെന്നും അമിത് ഷാ പറഞ്ഞു.

രാജ്യാന്തര വിഷയങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ രാഷ്ട്രീയം മറന്ന് ഭരണ പ്രതിപക്ഷങ്ങള്‍ ഒന്നിച്ച് നില്‍ക്കാറുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ആ പതിവ് തെറ്റിച്ചിരിക്കുകയാണ്. ജെഎന്‍യുവില്‍ മോദിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നവരുടെയൊപ്പമാണ് കോണ്‍ഗ്രസ്. ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന്‍റെ തെളിവുകള്‍ ആവശ്യപ്പെട്ട് ജെഎന്‍യുവില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ പാകിസ്ഥാന്‍ മുതലെടുക്കുന്നെന്നും അമിത് ഷാ പറഞ്ഞു.

ഐക്യരാഷ്ട്ര സഭയില്‍ സമര്‍പ്പിച്ച പാക് പരാതിയില്‍ തന്‍റെ പേര് പരാമര്‍ശിച്ചതിനെതിരെ രാഹുല്‍ ഗാന്ധി തന്നെ രംഗത്തെത്തിയിരുന്നു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതില്‍ മറ്റൊരു രാജ്യത്തിന്‍റെ ഇടപെടല്‍ ആവശ്യമില്ലെന്നും രാഹുല്‍ മറുപടി നല്‍കി. പക്ഷെ രാഹുലിന്‍റെ പരാമര്‍ശങ്ങള്‍ കശ്മീര്‍ വിഷയത്തില്‍ കൃത്യമായ രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപി. കശ്മീര്‍ സംബന്ധിച്ച് ലോകസഭയില്‍ അധിര്‍ രഞ്ജന്‍ ചൗധരി നടത്തിയ പരാമര്‍ശങ്ങളിലും കോണ്‍ഗ്രസ് വെട്ടിലായിരുന്നു.

ABOUT THE AUTHOR

...view details