ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിൽ അന്താരാഷ്ട്ര താരങ്ങളുടെ ട്വീറ്റിനെതിരെ പ്രസ്‌താവന ഇറക്കിയ വിദേശകാര്യ മന്ത്രാലയത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. ഗൽവാൻ താഴ്‌വരയിലെ പ്രശ്‌നങ്ങളെക്കുറിച്ച് മന്ത്രാലയം എപ്പോളാണ് പ്രസ്‌താവന ഇറക്കിയതെന്ന് കോണ്‍ഗ്രസ് ചോദിച്ചു. ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ചോ സൈനികരെ തടവിലാക്കിയതിനെക്കുറിച്ചോ മന്ത്രാലയം എപ്പോളാണ് പ്രതികരിച്ചതെന്നും കോണ്‍ഗ്രസ് വക്താവ് ജൈവീർ ഷെർഗിൽ ചോദിച്ചു.
വിദേശകാര്യ മന്ത്രാലയത്തിനെ ഉണർത്താൻ കഴിഞ്ഞതാണ് റിഹാനയുടെയും ഗ്രെറ്റ തുംബെർഗിന്‍റെയും ട്വീറ്റുകൾ കൊണ്ട് ഉണ്ടായ ഗുണമെന്ന് മുൻ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം പറഞ്ഞു. വിദേശ മന്ത്രാലയം എന്തുകൊണ്ടാണ് മ്യാൻമാറിലെ സൈനിക അട്ടിമറിയെ അപലപിച്ചതെന്നും മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ രാജ്യാതിർത്തി നോക്കാതെ ആളുകൾ പ്രതികരിക്കുമെന്ന് എന്നാണ് മന്ത്രാലയം മനസിലാക്കുക എന്നും ചിദംബരം ചോദിച്ചു. പ്രധാന മന്ത്രി മോദി അമേരിക്കയിലെ ക്യപിറ്റോൾ ആക്രമങ്ങളിൽ പ്രതികരിച്ച കാര്യവും ചിദംബരം ചൂണ്ടിക്കാണിച്ചു.
കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് അമേരിക്കൻ പോപ്പ് സിംഗർ റിഹാന കർഷക പ്രക്ഷോഭത്തെക്കുറിച്ചുള്ള ഒരു വാർത്ത, 'നമ്മൾ എന്തുകൊണ്ടാണ് ഇതിനെക്കുറിച്ച് സംസാരിക്കാത്തത്' എന്ന കുറിപ്പോടെ ട്വിറ്ററിൽ പങ്കുവെച്ചത്. തുടർന്ന് പരിസ്ഥിതി പ്രവർത്തക ഗ്രറ്റ തുംബെർഗും അമേരിക്കൻ വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ അനന്തരവൾ മീന ഹാരീസ് ഉൾപ്പടെ ഉള്ളവർ കർഷകരെ പിന്തുണച്ച് ട്വീറ്റ് ചെയ്‌തു. കർഷക പ്രക്ഷോഭത്തിൽ അഭിപ്രായം പറഞ്ഞ റിഹാന ഉൾപ്പടെയുള്ള വിദേശികളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ഉൾപ്പടെ ഉള്ളവർ റിഹാനയുടെ ഇടപെടലിനെ എതിർത്ത് രംഗത്ത് വന്നിരുന്നു.
അതേ സമയം ട്വീറ്റുകളൊക്കെ നിക്ഷിപ്‌ത താൽപ്പര്യങ്ങളോടെ ഉള്ളതാണെന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രതികരണം. ഇത്തരം വിഷയങ്ങളിൽ അഭിപ്രായം പറയാൻ തിരക്കുകൂട്ടുന്നതിനുമുമ്പ് വസ്‌തുതകൾ കണ്ടെത്തണമെന്നും പ്രശ്‌നങ്ങളെക്കുറിച്ച് ശരിയായ ധാരണയുണ്ടാക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു. സെൻസേഷണലിസ്റ്റ് സോഷ്യൽ മീഡിയ ഹാഷ്‌ടാഗുകളുടെ പിന്നാലെ പ്രത്യേകിച്ച് സെലിബ്രിറ്റികൾ പോകുമ്പോൾ അവരുടെ അഭിപ്രായങ്ങൾക്ക് കൃത്യതയോ ഉത്തരവാദിത്തമോ ഇല്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിലൂടെ അറിയിച്ചു.