ന്യൂഡൽഹി:അധോലോക നായകൻ ഛോട്ടാ രാജനെതിരെ പുതിയ നാല് കേസുകളുമായി സിബിഐ. 1997 ജൂൺ 12ന് മുബൈയിൽ വെച്ച് നടന്ന ആക്രമണത്തിൽ മുതിർന്ന മാധ്യമപ്രവർത്തകനായ ബൽജീത് ഷേർസിങ് പർമാറിന് ഗുരുതരമായി പരിക്കേറ്റ കേസുൾപ്പെടെ നാല് പുതിയ കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്‌തത്.
ഛോട്ടാ രാജനെതിരെ പുതിയ നാല് കേസുകളുമായി സിബിഐ - മഹാരാഷ്‌ട്ര സർക്കാർ
1992 മുതൽ ഛോട്ടാ രാജൻ ഉൾപെട്ട 70ഓളം കേസുകൾ മഹാരാഷ്‌ട്ര സർക്കാർ സിബിഐക്ക് കൈമാറി.

1995ൽ വ്യവസായ പ്രമുഖൻ ദേവാങ് ബിപിൻ പരീഖിനോട് 20 ലക്ഷം രൂപ ഭീഷണിപ്പെടുത്തി വാങ്ങാൻ ശ്രമിച്ച കേസിൽ രാജന്‍റെ സംഘത്തിലെ ഗുരു സതം, സുരേഷ് തുടങ്ങിയവർക്കെതിരെയും 1998ൽ ഗിസുലാൽ ജയിൻ എന്നയാളിൽ നിന്നും രാജന്‍റെ സംഘത്തിലെ ഹേമന്ദ് 25 ലക്ഷം തട്ടിയെടുക്കാൻ ശ്രമിച്ചതിനും കേസെടുത്തു. 1996ൽ കെട്ടിട നിർമാതാവായ ഷബ്ബീർ എൻ. പട്ടേലിനെയും മകനെയും ഭീഷണിപ്പെടുത്തിയതിനും കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
കവർച്ചകൾ, കൊലപാതകം, ആക്രമണം തുടങ്ങി പത്ത് കേസുകളിൽ ഛോട്ടാ രാജൻ ഉൾപ്പെട്ടിട്ടുണ്ടെന്ന് സിബിഐ കണ്ടെത്തി. 1992 മുതലുള്ള കേസുകളാണ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. 1997ൽ മുംബൈയിൽ ട്രേഡ് യൂണിയൻ നേതാവ് ദത്ത സമന്ത് കൊല്ലപ്പെട്ട കേസിലും രാജൻ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഏജൻസി സംശയിക്കുന്നു. 2015 ഒക്‌ടോബർ 25നാണ് ഇന്തോനേഷ്യയിലെ ബാലി വിമാനത്താവളത്തിൽ നിന്നും രാജനെ അറസ്റ്റ് ചെയ്‌തത്. 2011ൽ മാധ്യമപ്രവർത്തകനായ ജ്യോതിര്‍മയി ദേയ് കൊലക്കേസ് ഉൾപ്പെടെ എഴുപതോളം കേസിലെ പ്രതിയാണ് ഇയാൾ. ഛോട്ടാ രാജൻ ഉൾപ്പെട്ട എല്ലാ കേസുകളും മഹാരാഷ്‌ട്ര സർക്കാർ സിബിഐക്ക് കൈമാറി.