ന്യൂ ഡല്‍ഹി:ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനയുടെ അതിക്രമത്തെ തുടര്‍ന്നുണ്ടായ ഏറ്റുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് തുടര്‍ന്ന് ചൈനക്കെതിയായ വികാരം രാജ്യത്തുടനീളം അലടിക്കുകയാണ്. യുദ്ധം ഒരു ആണവ ശക്തിക്കെതിരെ സ്വീകരിക്കുന്നത് ഭൂഷണമായിരിക്കുകയില്ല എന്നതിനാല്‍ സൈനികേതര നടപടികളിലൂടെ വേണം ഇന്ത്യ ചൈനക്കെതിരെ നടപടിയെടുക്കാനെന്നാണ് ഒരു വിഭാഗത്തിന്‍റെ അഭിപ്രായം. എന്നാല്‍ പൂര്‍ണമായും ചൈനയെ ബഹിഷ്‌കരിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കുമെന്നാണ് വ്യാപാര മേഖലയിലെ വിദഗ്‌ധര്‍ പറയുന്നത്. കാരണം ഇന്ത്യ ഒട്ടേറെ കാര്യങ്ങളില്‍ ചൈനീസ് ഇറക്കുമതിയെ വലിയ തോതില്‍ ആശ്രയിക്കുന്നുണ്ട്. പ്രത്യേകിച്ച് ഫാര്‍മസ്യൂട്ടിക്കല്‍, എഞ്ചീനീയറിങ്ങ്, ഐ ടി, ഇലക്‌ട്രോണിക് ഉല്‍പന്നങ്ങള്‍ എന്നിങ്ങനെയുള്ള ചില നിര്‍ണായക മേഖലകളുടെ കാര്യത്തില്‍.
“എന്‍റെ അഭിപ്രായത്തില്‍ ചൈന ബഹിഷ്‌കരണം എന്നുള്ളത് വെറുമൊരു മുദ്രാവാക്യം മാത്രമാണ്,'' എന്നാണ് ഒരു അന്താരാഷ്ട്ര വ്യാപാര വിദഗ്‌ധന്‍ പറഞ്ഞത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) നടത്തിയ ഒരു പഠന പ്രകാരം ചൈനയാണ് ലോകത്തെ ഏറ്റവും വലിയ വ്യാപാരം നടത്തുന്ന രാഷ്ട്രം. ലോകത്തെ 13 ശതമാനം കയറ്റുമതിയും 11 ശതമാനം ഇറക്കുമതിയും ചൈനയാണ് കൈയ്യാളുന്നത്. ആഗോള വ്യാപാരത്തിന്‍റെ ഏറ്റവും വലിയ പങ്കായ 13.3 ശതമാനം ചൈനയുടേതാണ്. ആഗോള വ്യാപാരത്തിന്‍റെ എട്ട് ശതമാനമുള്ള യുഎസാണ് രണ്ടാം സ്ഥാനത്തുള്ളത്. കഴിഞ്ഞ വര്‍ഷം ആഗോള തലത്തില്‍ നടന്ന മൊത്തം വ്യാപാരത്തിന്‍റെ വെറും 1.7 ശതമാനം മാത്രമാണ് ഇന്ത്യയുടെ സംഭാവനയായിട്ടുള്ളത്.
ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിന്‍റെ അവസ്ഥ കണക്കിലെടുക്കുമ്പോള്‍ വ്യാപാര സമതുലിതാവസ്ഥ ചൈനക്ക് അനുകൂലമാം വിധം ഏറെ ഉയര്‍ന്നു നില്‍ക്കുന്നത് നമുക്ക് കാണാവുന്നതാണ്. 2018-19 സാമ്പത്തിക വര്‍ഷം മെയിന്‍ ലാന്‍ഡ് ചൈനയുമായുള്ള (ഹോങ്ങ്‌കോങ്ങ് ഒഴികെയുള്ള) ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാരം 87 ബില്ല്യണ്‍ ഡോളറായി നില്‍ക്കുമ്പോള്‍ ചൈനയില്‍ നിന്നും ഇന്ത്യ 70.3 ബില്ല്യണ്‍ ഡോളറിന്‍റെ ഉല്‍പന്നങ്ങളും സേവനങ്ങളും ഇറക്കുമതി ചെയ്യുകയുണ്ടായി. അതേസമയം ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതി വെറും 16.75 ബില്ല്യണ്‍ ഡോളര്‍ മാത്രം. അതായത് 53.55 ബില്ല്യണ്‍ ഡോളറിന്‍റെ വ്യാപാര കമ്മിയാണ് ചൈനയുമായി തുലനം ചെയ്യുമ്പോള്‍ ഇന്ത്യക്കുള്ളത്.
ഒരു രാജ്യം കൂടുതല്‍ ഇറക്കുമതി ചെയ്യുകയും കുറച്ച് കയറ്റുമതി ചെയ്യുകയും ചെയ്യുന്നതാണ് അടിസ്ഥാനപരമായി വ്യാപാര കമ്മി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇറക്കുമതി ചെയ്യുന്ന രാജ്യം യു എസ് ഡോളര്‍ പോലുള്ള വിദേശ നാണ്യത്തില്‍ പണം നല്‍കേണ്ടി വരുന്നു എന്നതിനാല്‍ അത് വിദേശ നാണ്യ നീക്കിയിരുപ്പില്‍ കുറവ് വരുത്തുകയും രാജ്യത്തിന്‍റെ കറന്‍റ് അക്കൗണ്ട് കമ്മിയില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുകയും ചെയ്യും.
ഇതില്‍ കൂടുതല്‍ ഉല്‍കണ്‌ഠപ്പെടുത്തുന്ന മറ്റൊരു കാര്യം വളരെ കുറച്ച് മൂല്യ വര്‍ധന മാത്രം ഉള്ള അസംസ്‌കൃത വസ്തുക്കള്‍, ഇരുമ്പയിരും അതുപോലുള്ള മറ്റ് അസംസ്‌കൃത വസ്തുക്കളും അടങ്ങിയ പ്രാഥമിക ഉല്‍പന്നങ്ങളാണ് ഇന്ത്യ പ്രധാനമായും ചൈനയിലേക്ക് കയറ്റി അയക്കുന്നത് എന്നതാണ്. ഇതിന് നേര്‍ വിപരീതമായി എഞ്ചിനീയറിങ്ങ് ഉല്‍പന്നങ്ങള്‍, ലാപ്‌ടോപ്പുകള്‍, മൊബൈലുകള്‍, ഐ ടി ഉല്‍പന്നങ്ങള്‍ അതുപോലെ ഇന്ത്യയില്‍ മരുന്നുല്‍പാദനത്തിനാവശ്യമായ രാസവസ്തുക്കള്‍ അടക്കമുള്ള സാധനങ്ങള്‍ ഉള്‍പ്പെടുന്ന നിര്‍മാണം പുര്‍ത്തിയാക്കി കഴിഞ്ഞ ഉല്‍പന്നങ്ങളാണ് ചൈന ഇവിടേക്ക് കയറ്റുമതി ചെയ്യുന്നത്.
ഇരു രാജ്യങ്ങളുടേയും ആഗോള വ്യാപാരത്തിന്‍റെ മൊത്ത പങ്കാളിത്തം എന്ന അടിസ്ഥാനത്തില്‍ ഇന്ത്യ-ചൈന ഉഭയകക്ഷി വ്യാപാരത്തെ പരിശോധിക്കുമ്പോള്‍ ചൈനയുടെ ഇറക്കുമതിയുടെ വെറും ഒരു ശതമാനം മാത്രവും അതുപോലെ അവരുടെ കയറ്റുമതിയുടെ മൂന്ന് ശതമാനവും മാത്രമാണ് ഇന്ത്യയുടേതായിട്ടുള്ളത്. ഇതിനര്‍ത്ഥം ചൈനയുമായുള്ള ഉഭയകക്ഷി വ്യാപാരം ഇന്ത്യ പൂര്‍ണമായും നിര്‍ത്തിയാല്‍ തന്നെയും ആ രാജ്യത്തിന് അതിന്‍റെ കയറ്റുമതി വിപണിയില്‍ വെറും മൂന്ന് ശതമാനം മാത്രമാണ് നഷ്ടമാകാന്‍ പോകുന്നത്. അതുപോലെ തങ്ങളുടെ മൊത്തം ഇറക്കുമതിയില്‍ ഒരു ശതമാനത്തിനു മാത്രം അവര്‍ക്ക് പുതിയ വിതരണക്കാരെ കണ്ടെത്തേണ്ടി വരികയും ചെയ്യും.
അതേസമയം ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 14 ശതമാനത്തോളം പങ്കാളിത്തവും ചൈനയുടേതാണെന്ന് ഓര്‍ക്കണം. അതുപോലെ തന്നെ ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 5 ശതമാനവും ചൈനയാണ് സ്വീകരിക്കുന്നത്. ഇരുരാജ്യങ്ങളും ഉഭയകക്ഷി വ്യാപാരം പൂര്‍ണമായും വേണ്ടെന്ന് വെച്ചാല്‍ ചൈനയുടെ വെറും ഒരു ശതമാനം ഇറക്കുമതിയെ മാത്രമാണ് അത് ബാധിക്കുക. അതേ സമയം ഇന്ത്യയുടെ 14 ശതമാനം ഇറക്കുമതിയെ ബാധിക്കും.
അത്തരം ഒരു സാഹചര്യത്തില്‍ ഒരു ബദല്‍ വഴി കണ്ടെത്തുക എന്നുള്ളത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം ആഗോള വിതരണ ശൃംഖലയുമായി തരക്കേടില്ലാത്ത വിധം ചേര്‍ന്ന് കിടക്കുന്ന ഒരു രാജ്യമാണ് ചൈന. ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര കണക്കുകളെ ഒന്നുകൂടി ആഴത്തില്‍ പരിശോധിച്ച് നോക്കുമ്പോള്‍ ഇന്ത്യയുടെ മൊത്തം ഇലക്‌ടോണിക്‌സ് ഇറക്കുമതിയുടെ 45 ശതമാനവും ചൈനയില്‍ നിന്നാണെന്ന് കാണാം. യന്ത്രോപകരണങ്ങളുടെ ഇറക്കുമതിയുടെ മൂന്നില്‍ ഒരു ഭാഗവും ഓര്‍ഗാനിക് രാസവസ്തുക്കളുടെ 40 ശതമാനവും ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍ നിന്നാണ്.
അതുപോലെ തന്നെ സിഐഐ നടത്തിയ പഠന പ്രകാരം ഇന്ത്യക്കാവശ്യമായ ഓട്ടോമൊബൈല്‍ യന്ത്ര ഭാഗങ്ങളുടേയും രാസവളത്തിന്‍റേയും 25 ശതമാനവും ചൈനയാണ് വിതരണം ചെയ്യുന്നത്.