ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ പരസ്‌പരം പഴിചാരി കോണ്‍ഗ്രസ് നേതാക്കള്‍. അന്തരിച്ച മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദിക്ഷിത്തിന് പകരംവയ്‌ക്കാന്‍ ഒരാളെ കണ്ടെത്താന്‍ പാര്‍ട്ടിക്കായിട്ടില്ലെന്നും അതാണ് പരാജയത്തിന് കാരണമായതെന്നും ഡല്‍ഹി എഐസിസി അധ്യക്ഷന്‍ പിസി ചാക്കോ അഭിപ്രായപ്പെട്ടു. 2013ലെ ഷീല ദിക്ഷിത്തിന്‍റെ മരണത്തിന് ശേഷം പരമ്പരാഗത കോണ്‍ഗ്രസ് വോട്ടുകള്‍ പിടിച്ചുനിര്‍ത്താന്‍ പാര്‍ട്ടിക്കായില്ലെന്നും, ആ വോട്ടുകളാണ് ആംആദ്‌മി സ്വന്തമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആം ആദ്മി പാർട്ടിയുടെ വിജയത്തെ നുണകള്‍ക്ക് മേലുള്ള വിജയമെന്ന് വിശേഷിപ്പിച്ച മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിനെതിരെ കോൺഗ്രസ് നേതാവ് ശർമിഷ്‌ട മുഖർജിയും രംഗത്തെത്തി. സംസ്ഥാനത്തെ കോണ്‍ഗ്രസുകാര്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നാണോ ചിദംബരം പറയുന്നതെന്ന് ശര്‍മിഷ്‌ട ചോദിച്ചു. മുന്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയുടെ മകളാണ് ശര്‍മിഷ്‌ട മുഖര്‍ജി.
ഡല്‍ഹിയിലെ തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിക്കെതിരെ വിമര്‍ശനവുമായി എം.പി ശശി തരൂരും രംഗത്തെത്തിയിരുന്നു. സ്വന്തം പാര്‍ട്ടിയുടെ പരാജയം നോക്കാതെ മറ്റൊരാളുടെ വിജയത്തില്‍ കോണ്‍ഗ്രസ് ആഹ്ളാദിക്കുകയാണെന്ന് തരൂര്‍ കുറ്റപ്പെടുത്തി.