ന്യൂഡൽഹി:കാർഷിക നിയമങ്ങളിൽ പ്രതിഷേധിക്കുന്ന കർഷകരുമായി ആശയവിനിമയം നടത്തുന്നതിനിടെ മുൻ കോൺഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധി കർഷക വിരുദ്ധ നിയമങ്ങൾ കൊണ്ടുവന്ന് കർഷകരുടെ ജീവിതം തകർക്കുന്നതിന് കേന്ദ്രത്തെ വിമർശിച്ചു.
ട്വിറ്ററിൽ രാഹുൽ ഗാന്ധി "കിസ്സാൻ കി ബാത്ത്" (കർഷകരുടെ ശബ്‌ദം) എന്ന വീഡിയോ പങ്കിട്ടതിനുശേഷം അടുത്തിടെ പാസാക്കിയ കാർഷിക നിയമങ്ങളെക്കുറിച്ച് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരുമായി ചർച്ച നടത്തി.
നോട്ട്നിരോധനം, ജിഎസ്‌ടി, കാർഷിക നിയമങ്ങൾ എന്നിവ തമ്മിൽ വ്യത്യാസമില്ലെന്നും കാർഷിക നിയമങ്ങൾ കർഷകരുടെ ഹൃദയത്തിലേക്ക് കഠാര കയറ്റുന്നതുപോലെയാണെന്നും സ്വാതന്ത്ര്യത്തിനായി രാജ്യം പോരാടുമ്പോൾ ബ്രിട്ടീഷുകാർക്ക് അനുകൂല നിലപാട് സ്വീകരിച്ചവരാണ് ബിജെപി എന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ബ്രിട്ടീഷുകാർക്കെതിരെ പോരാടുന്നതിന് മഹാത്‌മ ഗാന്ധി നിരവധി പ്രസ്ഥാനങ്ങൾക്ക് തുടക്കം കുറിച്ചുവെന്നും ബാപ്പു ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ അദ്ദേഹം തീർച്ചയായും ഈ കാർഷിക നിയമങ്ങളെ എതിർക്കുമായിരുന്നുവെന്നും ആശയവിനിമയത്തിനിടെ ഒരു മഹാരാഷ്ട്ര കർഷകൻ രാഹുൽ ഗാന്ധിയോട് പറഞ്ഞു.
“അന്ധമായ നിയമം” എന്ന് വിശേഷിപ്പിച്ച പഞ്ചാബ്, ഹരിയാന, ബിഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ കേന്ദ്ര സർക്കാർ വിശ്വാസയോഗ്യമായതൊന്നും എംഎസ്‌പിയിൽ നൽകിയിട്ടില്ലെന്നും പറഞ്ഞു.
"ഈ ഓർഡിനൻസുകൾ കർഷകർക്ക് ഗുണം ചെയ്യുമെങ്കിൽ എന്തുകൊണ്ടാണ് ഈ സർക്കാർ എംഎസ്‌പി ശരിയാക്കാത്തത്? കർഷകർ കമ്മിഷൻ ഏജന്‍റുമാരായി പ്രവർത്തിക്കുന്നു, അവരെ ഇടനിലക്കാർ എന്ന് വിളിക്കുന്നു. എന്നാൽ ഞങ്ങളുടെ ഉൽപ്പന്നങ്ങൾ കോർപ്പറേറ്റുകൾക്ക് വിൽക്കുകയും ചെയ്യുന്നു," ഹരിയാനയിൽ നിന്നുള്ള ഒരു കർഷകൻ പറഞ്ഞു.
എംഎസ്‌പിയിലും കുറഞ്ഞ വിലയ്ക്ക് ആരെങ്കിലും വിള വാങ്ങുകയാണെങ്കിൽ അത് കുറ്റമായി കണക്കാക്കണമെന്ന് മറ്റൊരു ഹരിയാന കർഷകനായ ഓം പ്രകാശ് ധങ്കാട് പറഞ്ഞു.
"ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ ഉൽപന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് കോർപ്പറേറ്റുകൾക്ക് വിൽക്കുകയും അതേ ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് വിലയുടെ മൂന്നോ നാലോ ഇരട്ടിക്ക് വിലക്ക് വിൽക്കുകയും ചെയ്യുന്ന വ്യവസ്ഥയുണ്ടായിരുന്നു. ഇത് തന്നെയാണ് ഇപ്പോൾ സംഭവിക്കുന്നത്," മഹാരാഷ്ട്രയിലെ കർഷകനായ അശോക് ബുത്ര പറഞ്ഞു.
നോട്ട്നിരോധനം കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞത് നുണയായിരുന്നെന്നും അതിന്‍റെ പ്രധാന ലക്ഷ്യം സാമ്പത്തികമായി കർഷകരെയും തൊഴിലാളി വർഗത്തെയും തകർക്കുക എന്നതായിരുന്നെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ജിഎസ്‌ടിയുടെ ഉദ്ദേശവും മറ്റൊന്നുമായിരുന്നില്ലെന്നും കൊവിഡ് പകർച്ചവ്യാധി സമയത്തും സർക്കാർ പാവങ്ങൾക്ക് ഒരു ധനസഹായവും ചെയ്‌തിട്ടില്ലെന്നും രാഹുൽ വിമർശിച്ചു.
ഒരു കാലത്ത് സ്വാതന്ത്ര്യം കൊണ്ടുവന്ന വളരെ ശക്തമായ ശബ്‌ദമാണ് സാധാരണക്കാരുടെ ശബ്‌ദമെന്നും ഇന്നും ഇന്ത്യ കർഷകരുടെ ശബ്‌ദത്തിലൂടെ സ്വതന്ത്രമാകും എന്നത് വളരെ വ്യക്തമാണെന്നും കാർഷിക നിയമങ്ങളെ എതിർക്കേണ്ടത് കർഷകരുടെ മാത്രമാവശ്യമല്ല രാജ്യത്തിന്‍റെ ആവശ്യമാണെന്നും രാഹുൽ ഗാന്ധി കൂട്ടിചേർത്തു.
മോദി സർക്കാർ കർഷകരോട് ചെയ്യുന്ന ഗുരുതരമായ അനീതി തരണം ചെയ്യാൻ വേണ്ടി കർഷക വിരുദ്ധ നിയമങ്ങളെ മറികടക്കാൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 254 (2) പ്രകാരം സംസ്ഥാന നിയമങ്ങൾ പാസാക്കാനുള്ള സാധ്യതകൾ അന്വേഷിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ സോണിയ ഗാന്ധി തിങ്കളാഴ്‌ച പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടു.