പർഗനാസ്: ബംഗാളിലെ ബിജെപി കൗൺസിലർ മനീഷ് ശുക്‌ളയുടെ മരണത്തെ തുടർന്ന് സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് വിളിപ്പിച്ച് ഗവർണർ ജഗദീപ് ധൻകർ. പശ്ചിമബംഗാൾ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെയാണ് ഗവർണർ വിളിപ്പിച്ചത്. സംസ്ഥാനത്തെ ക്രമസമാധാന നില വഷളായതിനെ തുടർന്നാണ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുന്നത്. രാവിലെ പത്ത് മണിക്ക് ഉദ്യോഗസ്ഥരുമായി ഗവർണർ കൂടിക്കാഴ്ച നടത്തും.
ബിജെപി കൗൺസിലർ വെടിയേറ്റ് മരിച്ച സംഭവം; ഉന്നത ഉദ്യോഗസ്ഥരെ വിളിപ്പിച്ച് ബംഗാൾ ഗവർണർ - പശ്ചിമബംഗാൾ വാർത്ത
രാവിലെ പത്ത് മണിക്ക് പശ്ചിമബംഗാൾ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായി ഗവർണർ ജഗദീപ് ധൻകർ കൂടിക്കാഴ്ച നടത്തും.

അതേസമയം, ബിജെപി കൗൺസിലറുടെ മരണത്തില്‍ ടിഎംസിക്ക് എതിരെ രൂക്ഷ വിമർശനങ്ങളാണ് ബിജെപി ഉയർത്തുന്നത്. ശുക്ളയുടെ മരണത്തിന് പിന്നില്‍ ടിഎംസി ആണെന്നും സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ബിജെപി പശ്ചിമബംഗാൾ ഘടകം ആവശ്യപ്പെട്ടു. ടിഎംസി ഗുണ്ടകളാണ് മനീഷ് ശുക്‌ളയെ വെടിവെച്ചു കൊന്നത്. ബംഗാളില്‍ കൊലപാതകങ്ങൾ സാധാരണ സംഭവമായി മാറി. ഈ കൊലപാതകങ്ങൾ ടിഎംസിയുടെ അവസാനമാണ് കുറിക്കുന്നതെന്നും ബിജെപി സംസ്ഥാന യൂണിറ്റ് ട്വിറ്ററിലൂടെ പറഞ്ഞു.
മനീഷ് ശുക്‌ള വെടിയേറ്റ് മരിച്ചത് തിത്താഗർ പൊലീസ് സ്റ്റേഷന് മുന്നിലാണെന്നും സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും നിരീക്ഷകൻ കൈലാഷ് വിജയവർഗീയ ആവശ്യപ്പെട്ടു. ടിഎംസിയുടെ രാഷ്ട്രീയ തീവ്രവാദമെന്നാണ് സംഭവത്തെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് ദിലീപ് ഘോഷ് വിമർശിച്ചത്. ഞായറാഴ്ചയാണ് ബിജെപി കൗൺസിലർ മനീഷ് ശുക്‌ളയെ നോർത്ത് പർഗനാസിലെ തിത്താഗട്ടില്‍ അജ്ഞാതർ വെടിവെച്ചു കൊന്നത്.