പട്‌ന: ബിഹാര്‍ പ്രളയക്കെടുതിയില്‍ വലയുകയാണ്. വ്യാഴാഴ്‌ചയോടെ സംസ്ഥാനത്തിന്‍റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് വെള്ളപ്പൊക്കം വ്യാപിച്ചിരിക്കുകയാണ്. നേപ്പാളില്‍ നിന്നുള്ള നദികള്‍ കരകവിഞ്ഞതോടെയാണ് വെള്ളപ്പൊക്കം രൂക്ഷമായത്. കഴിഞ്ഞ ദിവസം വരെ വെള്ളപ്പൊക്ക ഭീഷണി ഇല്ലാതിരുന്ന മധുബനി, സിവാന്‍ ജില്ലകളിലെ 71 പഞ്ചായത്തുകളിലും കൂടി വെള്ളം കയറിയിരിക്കുകയാണെന്ന് ദുരന്തനിവാരണ വകുപ്പിന്‍റെ ബുള്ളറ്റിന്‍ പറയുന്നു. ഇതുവരെ 14 ജില്ലകളെയാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്. പ്രളയബാധിതരായി നിലവില്‍ 39.63 ലക്ഷം ജനങ്ങളാണ് സംസ്ഥാനത്തുള്ളത്. ബുധനാഴ്‌ച വരെ 38.47 ലക്ഷം പേരായിരുന്നു കണക്കിലുള്‍പ്പെട്ടിരുന്നത്. ദുരന്തത്തില്‍ 11 പേരാണ് ഇതുവരെ മരിച്ചത്. ദര്‍ബാങ്കയില്‍ നിന്ന് 7 പേരും വെസ്റ്റ് ചമ്പാരനില്‍ നിന്ന് 4 പേരുമാണ് മരിച്ചത്.
ഈ രണ്ട് ജില്ലകള്‍ക്ക് പുറമെ ഈസ്റ്റ് ചമ്പാരന്‍, ഷിയോഹര്‍, സുപോള്‍, കിഷന്‍ഗഞ്ച്, സിതാമര്‍ഹി, ഗോപാല്‍ഗഞ്ച്, സരന്‍, മുസാഫര്‍പൂര്‍, ഖാഗരിയ എന്നിവയാണ് പ്രളയബാധിതമായ മറ്റ് ജില്ലകള്‍. സ്ഥിതിഗതികള്‍ വിശകലനം ചെയ്യുന്നതിനായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ അധികൃതര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. ഓഗസ്റ്റ്, സെപ്‌റ്റംബര്‍ മാസങ്ങളില്‍ ദുരന്തം രൂക്ഷമാകുമെന്നും ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ദുരന്തബാധിത മേഖലകളില്‍ നിന്ന് ആളുകളെ കുടിയൊഴിപ്പിക്കാനാവശ്യമായ ക്രമീകരണങ്ങള്‍ നടത്തണമെന്നും കൊവിഡ് മഹാമാരിയും വെള്ളപ്പൊക്കവുമടക്കം രണ്ട് ദുരിതങ്ങളെയാണ് നാം അഭിമുഖീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ആളുകളെ മുന്‍ഗണനാടിസ്ഥാനത്തില്‍ കൊവിഡ് പരിശോധന നടത്തുന്നുണ്ടെന്നും സാമൂഹ്യ അകലം ഉറപ്പാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.