ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍ കി ബാതി'ലൂടെ വീണ്ടും താരമായി ഭാഗീരഥിയമ്മ. 105-ാം വയസിൽ നാലാം തരം തുല്യതാ പരീക്ഷയിൽ ഉന്നത വിജയം നേടിയ കൊല്ലം സ്വദേശി ഭാഗീരഥിയമ്മയെ പരാമർശിച്ച് കൊണ്ടായിരുന്നു 'മന്‍ കി ബാതി'ന്‍റെ അറുപത്തിരണ്ടാം പതിപ്പ് ഇന്ന് സംപ്രേഷണം ചെയ്‌തത്.
105-ാം വയസില്‍ നാലാം തരം പരീക്ഷ വിജയം; 'മൻ കി ബാതില്‍' ഭാഗീരഥിയമ്മക്ക് അഭിനന്ദനം - Mann Ki Baat
നൂറ്റിയഞ്ചാം വയസിൽ 75 ശതമാനം മാർക്കോടെ നാലാം തരം പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ കൊല്ലം സ്വദേശി ഭാഗീരഥിയമ്മയെ അഭിനന്ദിച്ച് പ്രധാനമന്ത്രിയുടെ മൻ കി ബാത്

പത്ത് വയസുപോലും തികയാത്ത സമയത്ത് പഠനം നിർത്തേണ്ടി വന്ന ഭാഗീരഥിയമ്മ തന്‍റെ നൂറ്റിയഞ്ചാം വയസിൽ 75 ശതമാനം മാർക്കോടെ നാലാം തരം പരീക്ഷയിൽ വിജയം കരസ്ഥമാക്കിയിരിക്കുകയാണ്. ഏവർക്കും വലിയൊരു പ്രചോദനമായ ഭാഗീരഥിയമ്മക്ക് താൻ ആദരവ് സമർപ്പിക്കുകയാണെന്നും പ്രധാനമന്ത്രി മൻ കി ബാതിലൂടെ പറഞ്ഞു.
ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കൂടിയ പഠിതാവാണ് കെ. ഭാഗീരഥിയമ്മ. കൊല്ലം ജില്ലയിലെ തൃക്കരുവായിലാണ് താമസം. ഒമ്പതാം വയസിൽ പ്രാക്കുളം സർക്കാർ സ്‌കൂളിലെ മൂന്നാം ക്ലാസിൽ എത്തിയിരുന്നുവെങ്കിലും ഇളയ സഹോദരങ്ങളെ നോക്കി വളർത്തേണ്ട ബാധ്യതയാൽ പഠനം നിർത്തേണ്ടതായി വന്നു. പിന്നീട് കേരളത്തിന്‍റെ സമ്പൂര്‍ണ സാക്ഷരതാ യജ്ഞവേളയിലാണ് ഭാഗീരഥിയമ്മ അക്ഷരങ്ങളുടെ ലോകത്തേക്ക് തിരികെയെത്തുന്നത്.