ന്യൂഡല്‍ഹി: അസമില്‍ ദേശീയ പൗരത്വ പട്ടിക നാളെ പ്രസിദ്ധീകരിക്കാനിരിക്കെ അപവാദ പ്രചരണങ്ങളില്‍ വഞ്ചിതരാകരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പട്ടികയില്‍ പേരില്ലെങ്കില്‍ വ്യക്തിയെ വിദേശിയായി പ്രഖ്യാപിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ട്വീറ്റില്‍ പറയുന്നു. പട്ടികയിലിടം നേടാത്തവര്‍ക്ക് ഫോറിനേഴ്‌സ് ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കാം. അപ്പീല്‍ നല്‍കാനുള്ള സമയ പരിധി അറുപതില്‍നിന്ന് 120 ദിവസമായി ഉയര്‍ത്തിയെന്നും ട്വീറ്റ് സൂചിപ്പിക്കുന്നു. പൗരത്വ പട്ടികയില്‍ ഇല്ലാത്തവര്‍ക്ക് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി വഴി നിയമ സഹായം നല്‍കുമെന്നും കേന്ദ്രം ഉറപ്പുനല്‍കി. ഇതിനായി വിവിധയിടങ്ങളില്‍ ഫോറിൻ ട്രൈബ്യൂണല്‍ സ്ഥാപിക്കും.
ഇതേസമയം പട്ടിക പ്രസിദ്ധീകരിക്കാൻ മണിക്കൂറുകള്‍ മാത്രമവശേഷിക്കേ അസം സര്‍ക്കാര്‍ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടുന്നവരുടെ പ്രതിഷേധം നിയന്ത്രിക്കാനും ക്രമസമാധാനം ഉറപ്പുവരുത്താനും കേന്ദ്രത്തിന്‍റെ ഇടപെടലുകളുമുണ്ടാകും. 1951നുശേഷം ബംഗ്ലാദേശില്‍ നിന്ന് അസമിലേക്ക് വ്യാപക കുടിയേറ്റമുണ്ടായ പശ്ചാത്തലത്തിലാണ് ദേശീയ പൗരത്വ പട്ടിക പുറത്തിറക്കുന്നത്.