ന്യൂഡൽഹി: ഏഷ്യയിലെ ഏറ്റവും വലിയ സോളാർ പ്ലാന്‍റ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്‌തു. മധ്യപ്രദേശിലെ റെവയിലാണ് 750 മെഗാവാട്ട് സോളാർ പ്ലാന്‍റ് സ്ഥാപിച്ചിരിക്കുന്നത്. സൗരോർജ്ജം ഊർജ്ജത്തിന്‍റെ ശുദ്ധവും സുരക്ഷിതവുമായ രൂപമാണ്, അത് സ്വാശ്രയത്വം നേടാൻ രാജ്യത്തെ സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സൗരോർജ്ജം 21ാം നൂറ്റാണ്ടിലെ ഊർജ്ജ ആവശ്യങ്ങളിൽ പ്രധാനമാണ്. പരിസ്ഥിതി മലിനീകരണം കുറക്കാൻ സൗരോർജ്ജം സഹായിക്കുന്നു. രാജ്യം സ്വയംപര്യാപ്‌തമാകണമെങ്കിൽ വൈദ്യുത മേഖലയിലും സ്വയംപര്യാപ്‌തത കൈവരിക്കണമെന്നും മോദി പറഞ്ഞു. വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി സൗരോര്‍ജ്ജ പദ്ധതിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചത്.
ഏഷ്യയിലെ ഏറ്റവും വലിയ സോളാർ പ്ലാന്‍റ് മധ്യപ്രദേശില്‍; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
സൗരോർജ്ജം ഊർജ്ജത്തിന്‍റെ ശുദ്ധവും സുരക്ഷിതവുമായ രൂപമാണെന്നും അത് സ്വാശ്രയത്വം നേടാൻ രാജ്യത്തെ സഹായിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു
സ്വാശ്രയത്തെക്കുറിച്ചും പുരോഗമനത്തെക്കുറിച്ചും സംസാരിക്കുന്നതില്‍ സമ്പദ്‌വ്യവസ്ഥ മുഖ്യഘടകമാണ്. പരിസ്ഥിതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണോ സമ്പദ്‌വ്യവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിക്കണോ എന്നത് ലോകം മുഴുവൻ നിലനിൽക്കുന്ന ആശയക്കുഴപ്പമാണ്. ഇപ്പോൾ കേന്ദ്രം ആരംഭിച്ച പദ്ധതികൾ പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകുന്നതാണ്. സർക്കാരിനെ സംബന്ധിച്ചിടത്തോളം പരിസ്ഥിതിയുടെ സംരക്ഷണം ഏതാനും പദ്ധതികളിൽ മാത്രമായി പരിമിതപ്പെടുന്നില്ല, അത് ജീവിത രീതിയാണെന്നും മോദി പറഞ്ഞു. പദ്ധതികളുടെ ഗുണങ്ങൾ രാജ്യത്താകമാനം വ്യാപിപ്പിക്കാൻ സർക്കാർ ശ്രമിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
250 മെഗാവാട്ട് വീതമുള്ള മൂന്ന് സൗരോർജ്ജ ഉൽപാദന യൂണിറ്റുകൾ ഉൾക്കൊള്ളുന്നതാണ് ഈ മെഗാ സോളാർ പവർ പദ്ധതി. 500 ഹെക്‌ടർ സ്ഥലത്ത് ഒരു സോളാർ പാർക്കിനുള്ളിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സോളാർ പാർക്കിന്‍റെ വികസനത്തിനായി 138 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്.