ജയ്പൂർ / ന്യൂഡൽഹി: മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ ക്യാമ്പിൽ നിന്നുള്ള ആളുകളുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങളിൽ ഇന്‍കംടാക്സ്, എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സംഘങ്ങൾ തിങ്കളാഴ്ച റെയ്ഡ് നടത്തി. 300 ഓളം ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘം ഡൽഹി, രാജസ്ഥാൻ, മുംബൈ എന്നിവിടങ്ങളിലെ 43ലധികം സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയതായി ഐടി വകുപ്പ് അധികൃതർ അറിയിച്ചു. മുഖ്യമന്ത്രിയുമായി ബന്ധമുള്ളതായി കരുതുന്ന രാജീവ് അറോറ, ധർമേന്ദ്ര റാത്തോഡ് എന്നിവരുൾപ്പെടെ മുതിർന്ന സംസ്ഥാന കോൺഗ്രസ് നേതാക്കളുടെ ഓഫീസുകളിലും തിരച്ചിൽ നടത്തി.
അശോക് ഗെലോട്ടുമായി ബന്ധമുള്ളവരുടെ വീടുകളിലും ഓഫീസുകളിലും റെയ്‌ഡ് - ഇഡി, ഐടി റെയ്ഡ്
300 ഓളം ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘം ഡൽഹി, രാജസ്ഥാൻ, മുംബൈ എന്നിവിടങ്ങളിലെ 43ലധികം സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയതായി ഇന്‍കംടാക്സ് വകുപ്പ് അധികൃതർ അറിയിച്ചു

റെയ്ഡിൽ കണക്കില്‍പ്പെടാത്ത പണം, ആഭരണങ്ങൾ, പ്രോപ്പർട്ടി പേപ്പറുകൾ, ലോക്കറുകൾ എന്നിവ പിടിച്ചെടുത്തു. തിരച്ചിൽ നടത്താൻ സംഘം ഭിൽവാര, ജലാവാദ് എന്നിവിടങ്ങളിൽ എത്തിയതായും അധികൃതർ അറിയിച്ചു. ആദായനികുതി ഉദ്യോഗസ്ഥരുടെ തിരച്ചിലിനെത്തുടർന്ന് കോൺഗ്രസ് നിയമസഭാ പാർട്ടി യോഗം ഏതാനും മണിക്കൂറുകൾ നീട്ടിവച്ചു. പാർട്ടിയുടെ സ്റ്റേറ്റ് വിപ്പ് മഹേഷ് ജോഷിയും ദേശീയ വക്താവ് രൺദീപ് സിംഗ് സുർജേവാലയും സംഭവത്തിൽ ബിജെപിയെ വിമർശിച്ചു.
ഹോട്ടൽ, ജലവൈദ്യുത പദ്ധതികൾ, മെറ്റൽ, ഓട്ടോ മേഖലകൾ തുടങ്ങി നിരവധി ബിസിനസ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഗ്രൂപ്പുകളിലൊന്ന് റെയ്ഡിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഐടി വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. രണ്ടാമത്തെ ഗ്രൂപ്പ് വെള്ളി, സ്വർണ്ണാഭരണങ്ങൾ, പുരാതന വെള്ളി വസ്തുക്കൾ എന്നിവയുടെ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്നും യുകെ, യുഎസ്എ മുതലായ വിവിധ രാജ്യങ്ങളിലെ അസോസിയേറ്റ് എന്‍റർപ്രൈസുകളും ഈ രാജ്യങ്ങളിലെ സ്വത്ത് വകകളും ബാങ്ക് അക്കൗണ്ടുകളും ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വെള്ളി ജ്വല്ലറി ബിസിനസിന്‍റെ ഗണ്യമായ ഒരു ഭാഗം സാധാരണ അക്കൗണ്ടുകളുടെ പുറത്താണ് നടത്തുന്നത് എന്നതാണ് ഗ്രൂപ്പിനെതിരായ പ്രധാന ആരോപണം.