ന്യൂഡല്‍ഹി: നഗരത്തിലെ വായുമലിനീകരണം കാരണം ഡല്‍ഹിയില്‍ നിന്നും മറ്റു നഗരങ്ങളിലേക്ക് മാറി താമസിക്കാന്‍ ആഗ്രഹുക്കുന്നത് 40 ശതമാനത്തിലേറെ ജനങ്ങളെന്ന് സര്‍വേ ഫലം. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ 'ലോക്കല്‍ സര്‍ക്കിൾസ്' നടത്തിയ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്. എന്നാല്‍ സര്‍വേയില്‍ പങ്കെടുത്ത 31 ശതമാനം ജനങ്ങളുടെ അഭിപ്രായം വായു ശുദ്ധീകരണ സാമഗ്രികളിലൂടെയും മറ്റും മലിനീകരണത്തെ നേരിടാന്‍ സജ്ജമാകുമെന്നും ഡല്‍ഹിയിലെ താമസം തുടരുമെന്നുമാണ്.
ഡല്‍ഹിയിലെ ജീവിതം ദുഷ്‌കരം; താമസം മാറാന്‍ ആഗ്രഹിച്ച് ജനങ്ങൾ - രാജ്യതലസ്ഥാന മേഖല
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ 'ലോക്കല്‍ സര്‍ക്കിൾസ്' രാജ്യതലസ്ഥാന മേഖലയിലെ പതിനേഴായിരത്തില്‍ അധികം ആളുകളുമായി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്

രാജ്യതലസ്ഥാന മേഖലയിലെ പതിനേഴായിരത്തില്‍ അധികം ആളുകളുമായി നടത്തിയ സര്‍വേയില്‍ 13 ശതമാനം പേര്‍ വായുമലിനീകരണം സഹിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്ന് വിശ്വസിക്കുന്നവരാണ്. 16 ശതമാനത്തോളം ജനങ്ങളാകട്ടെ മലിനീകരണം കൂടിയ സാഹചര്യത്തില്‍ യാത്ര പോകുമെന്നാണ് അഭിപ്രായപ്പെട്ടതെന്നും സര്‍വേ പറയുന്നു. 44 ശതമാനം പേര്‍ മലിനീകരണത്തെ തുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നുവെന്ന് പ്രതികരിച്ചപ്പോൾ 14 ശതമാനത്തോളം പേര്‍ മലിനീകരണം ആരോഗ്യത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് അഭിപ്രായപ്പെട്ടു.
ഞായറാഴ്‌ച രാവിലെ നഗരത്തിലെ ചിലയിടങ്ങളില്‍ മഴ ലഭിച്ചെങ്കിലും അന്തരീക്ഷ വായുവിന്‍റെ ഗുണനിലവാരം ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. വെള്ളിയാഴ്‌ച പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി ഡല്‍ഹിയില്‍ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. നവംബര്‍ അഞ്ച് വരെ നഗര പരിധിയിലെ എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങൾക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.