ന്യൂഡൽഹി: ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർക്ക് വൈദ്യസഹായം ലഭ്യമാക്കാൻ ഡോക്‌ടർമാരുടെ സംഘം ഉടൻ പുറപ്പെടുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. കൂടാതെ യാത്രക്കാർക്ക് ആവശ്യമായ ചികിത്സ ഉറപ്പുവരുത്തുകയും അവരെ തിരികെയെത്തിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും കേന്ദ്ര സഹമന്ത്രി വ്യക്തമാക്കി. കൊവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവ് ആയവരെ ഉടൻ തിരിച്ചെത്തിക്കുന്നതാണ്. രോഗബാധയുള്ളവരെ അവിടെ നിർത്തിക്കൊണ്ട് തന്നെ ചികിത്സ നൽകി സംഘം സുഖപ്പെടുത്തും. രോഗബാധയുള്ള സാഹചര്യത്തിൽ വിമാനയാത്ര നടത്തുന്നത് വൈറസ് വ്യാപനത്തിന് കാരണമായേക്കുമെന്നതിനാലാണ് തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇറ്റലിയിലേക്ക് ഡോക്‌ടർമാരുടെ സംഘം ഉടൻ പുറപ്പെടും - ഡോക്‌ടർമാരുടെ സംഘം
കൊവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവ് ആയവരെ ഉടൻ തിരിച്ചെത്തിക്കുമെന്നും രോഗബാധയുള്ളവരെ അവിടെ നിർത്തിക്കൊണ്ട് തന്നെ ചികിത്സ നൽകുമെന്നും വി. മുരളീധരൻ
രാജ്യത്ത് കൊവിഡ് 19 രോഗബാധ നിയന്ത്രണ വിധേയമാക്കുന്നതിന് മന്ത്രിമാരുടെ സംഘത്തെ കേന്ദ്രം ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വി. മുരളീധരൻ അറിയിച്ചു. പ്രധാനമന്ത്രിയുടെ നിരീക്ഷണത്തിലാണ് സംഘം പ്രവർത്തിക്കുന്നത്. എല്ലാ 24 മണിക്കൂർ കൂടുമ്പോഴും വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. ചൈന, ജപ്പാൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിന് നിർണായകമായ പങ്കാണ് സംഘം വഹിച്ചതെന്നും മുരളീധരൻ വ്യക്തമാക്കി.
ഇറാനിൽ പരിശോധനാഫലം നെഗറ്റീവായ ഇന്ത്യക്കാരെ ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിൽ ഇവിടെയെത്തിച്ചു. ഇവർ ഇന്ത്യയിൽ നിരീക്ഷണത്തിൽ തുടരുമെന്നും വി. മുരളീധരൻ പറഞ്ഞു. രാജ്യസഭയിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പ്രസ്‌തുത വിഷയം അവതരിപ്പിക്കുമെന്നും വി. മുരളീധരൻ അറിയിച്ചു.