മുംബൈ: കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന റെംഡിസിവിർ എന്ന കുത്തിവെപ്പ് മരുന്ന് അനധികൃതമായി വിൽപന നടത്തിയ ഏഴ് പേർ അറസ്റ്റിൽ. മുംബൈയിലെ മുലുണ്ടിൽ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ ഞായറാഴ്ച അറസ്റ്റ് ചെയ്തത്. എഫ്‌ഡിഎ ഉദ്യോഗസ്‌ഥൻ ഉപഭോക്താവെന്ന പേരില്‍ സമീപിച്ചാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ ഒരു ഫാർമസിസ്റ്റും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മരുന്ന് വിൽപന നടത്തി 30,000 രൂപ മുതൽ 40,000 രൂപ വരെ സംഘം നേടിയതായി പൊലീസ് കണ്ടെത്തി. 5400ഓളം കുത്തിവെപ്പ് മരുന്ന് വിറ്റതായാണ് കണക്ക്. പ്രതികൾക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് അധികൃതർ അറിയിച്ചു.