ഗുവാഹത്തി: അസം പൊലീസ് ഡിപ്പാർട്ട്മെന്‍റിലെ 220 ഉദ്യോഗസ്ഥർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചതായി അധികൃതർ. ഇവരിൽ 171 പേർ ഇപ്പോൾ ചികിത്സയിലാണെന്ന് ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) ഭാസ്‌കർ ജ്യോതി മഹന്ത തിങ്കളാഴ്ച അറിയിച്ചു. രോഗം ബാധിച്ചവരിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ തന്‍റെ സുരക്ഷാ സംഘത്തിലുണ്ടെന്ന് ഡിജിപി പറഞ്ഞു. പോസിറ്റീവ് കേസുകളിൽ 40 എണ്ണം ഞായറാഴ്ച മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജില്ലാ പൊലീസിൽ നിന്നുള്ള 49 ഉദ്യോഗസ്ഥരും ബറ്റാലിയനുകളിൽ നിന്നുള്ള 112 പേരും അനുബന്ധ വകുപ്പുകളിൽ നിന്നുള്ള 10 പേരും ചികിത്സയിൽ കഴിയുകയാണ്.
അസമിൽ 220 പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു - അസമിൽ കൊവിഡ് സ്ഥിരീകരിച്ചത് 220 പൊലീസ് ഉദ്യോഗസ്ഥർക്ക്
ജില്ലാ പൊലീസിൽ നിന്നുള്ള 49 ഉദ്യോഗസ്ഥരും ബറ്റാലിയനുകളിൽ നിന്നുള്ള 112 പേരും അനുബന്ധ വകുപ്പുകളിൽ നിന്നുള്ള 10 പേരും ചികിത്സയിലാണ്

അതേസമയം, കൊവിഡ് -19 ലോക്ക്‌ഡൗണിന്‍റെ ആദ്യ ഘട്ടം പ്രാബല്യത്തിൽ വന്ന മാർച്ച് 25 മുതൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് അസം പൊലീസ് 1,628 ആയുധങ്ങളും വെടിക്കോപ്പുകളും 197 ഗ്രനേഡുകളും മൂന്ന് ഐഇഡികളും 26 ഡിറ്റോണേറ്ററുകളും രണ്ട് കിലോ സ്‌ഫോടകവസ്തുക്കളും 16 ആർപിജികളും കണ്ടെടുത്തിട്ടുണ്ടെന്ന് ഡിജിപി അറിയിച്ചു. ഈ കാലയളവിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ നടപ്പാക്കുന്നതിൽ പൊലീസിന് വലിയ പങ്കുണ്ട്. ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഇതുവരെ 4.58 കോടി രൂപ പൊതുജനങ്ങളിൽ നിന്ന് പിഴയായി ഈടാക്കിയിട്ടുണ്ട്. കൂടാതെ, മാസ്ക് ധരിക്കാത്തതിന് 73.25 ലക്ഷം രൂപ പിരിച്ചെടുത്തെന്നും മഹന്ത പറഞ്ഞു. നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇതുവരെ 4,777 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
TAGGED:
അസമിൽ കൊവിഡ്