ഹൈദരാബാദ്: ദക്ഷിണ ഡൽഹിയിലെ നിസാമുദ്ദീനിൽ തബ്ലീഗ് ജമാഅത്തിന്‍റെ പരിപാടിയിൽ പങ്കെടുത്ത ആളുകൾ വഴി സംസ്ഥാനത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം വർധിക്കാൻ സാധ്യതയെന്ന് തെലങ്കാന സർക്കാർ. ഈ പരിപാടിയിൽ പങ്കെടുത്ത ആറ് പേർ കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇവർ ഹൈദരാബാദ് നഗരത്തിൽ തന്നെ 600 ൽ അധികം ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. എന്നാൽ ഇത്തരക്കാരെ കണ്ടെത്താൻ സർക്കാരിന് ബുദ്ധിമുട്ടാണ്. അതിനാൽ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷന്റെ (ജിഎച്ച്എംസി) പരിധിയിൽ വരുന്ന 603 പേരെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ 200 പ്രത്യേക ടീമുകൾ രൂപീകരിച്ചു.
തെലങ്കാനയിൽ രോഗ ബാധിതരുടെ എണ്ണം വർധിക്കാൻ സാധ്യത - തെലങ്കാന
തബ്ലീഗ് ജമാഅത്തിന്‍റെ പരിപാടിയിൽ പങ്കെടുത്തവരെയും ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെയും കണ്ടെത്താൻ 200 പ്രത്യേക ടീമുകളെ സർക്കാർ ചുമതലപ്പെടുത്തി

പൊലീസ്, മുന്‍സിപ്പല്‍, മെഡിക്കൽ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം നഗരത്തിലെ വിവിധ പ്രദേശങ്ങൾ ഇതിനോടകം തന്നെ സന്ദർശിച്ച് കഴിഞ്ഞു. 463 പേരുടെ വീടുകൾ സന്ദർശിച്ച ടീം അംഗങ്ങൾ ആരോഗ്യ പ്രശ്നങ്ങളും കൊവിഡ് 19 ലക്ഷണങ്ങളുമുള്ള 74 പേരെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. 348 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 41 പേരെ സർക്കാരിന്‍റെ നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റിയിട്ടുണ്ട്.
മാർച്ച് 13 മുതൽ 15 വരെ നിസാമുദ്ദീനില്‍ നടന്ന പരിപാടിയിൽ തെലങ്കാനയിൽ നിന്നും 1030 പേരാണ് പങ്കെടുത്തത്. ഇവരിൽ ഭൂരിഭാഗം ആളുകൾക്കും കൊവിഡ് 19 പോസിറ്റീസ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. അയൽ സംസ്ഥാനമായ ആന്ധ്രാപ്രദേശിൽ നിന്നും നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തിരുന്നു.