എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌ത് 110 ദിവസങ്ങള്‍ക്ക് ശേഷവും തബ്‌ലീഗ് തലവൻ ഒളിവില്‍ - നിസാമുദീനിലെ മര്‍ക്കസ്
മനപ്പൂര്‍വമല്ലാത്ത നരഹത്യയടക്കമുള്ള വകുപ്പുകളാണ് തബ്‌ലീഗ് ജമാ അത്ത് തലവൻ മൗലാന സാദ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ന്യൂഡല്‍ഹി: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് നമസ്‌കാരം നടത്തിയതിന് പൊലീസ് തിരയുന്ന തബ്‌ലീഗ് ജമാ അത്ത് തലവൻ മൗലാന സാദ് എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌ത് 110 ദിവസങ്ങള്‍ക്ക് ശേഷവും ഒളിവില്‍. നിസാമുദീനിലെ മര്‍ക്കസില്‍ മാര്‍ച്ച് 23നാണ് 2300 ആളുകള്‍ നമസ്‌കാരത്തിനായി തടിച്ചുകൂടിയത്. അന്ന് അവിടെയെത്തിയ ഭൂരിഭാഗം പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മാര്‍ച്ച് 1 മുതല്‍ നടന്ന പരിപാടിയില്‍ വിദേശികളടക്കം ആകെ 9,000 ഓളം പേര്‍ പങ്കെടുത്തിരുന്നു. പിന്നാലെ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് മൗലാന സാദ് അടക്കം ഏഴ് പേര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. മനപ്പൂര്‍വമല്ലാത്ത നരഹത്യയടക്കമുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ജൂണില്‍ മൗലാന സാദിനെ സാക്കിര്‍ നഗറിലുള്ള വീടിന് സമീപം കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ ഒന്നും സ്വീകരിച്ചിരുന്നില്ല.