കൊൽക്കത്ത: ബിജെപി എംപിയെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതായി ആരോപണം. ബിജെപിയുടെ ജൽപായ്‌ഗുരി എംപിയായ ജയന്ത കുമാർ റോയ് ആണ് ആരോപണവുമായി രംഗത്തെത്തിയത്. സിലിഗുരിയിൽ വച്ച് തൃണമൂൽ പ്രവർത്തകർ തന്നെ മുളവടി വച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ചതായാണ് എംപിയുടെ ആരോപണം.
തന്‍റെ തലയ്ക്കും കൈകൾക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ടെന്ന് എംപി അറിയിച്ചു. തന്‍റെ ഒപ്പമുണ്ടായിരുന്ന ഏതാനം ബിജെപി പ്രവർത്തകരും ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നും പശ്ചിമ ബംഗാളിൽ നിയമവാഴ്‌ചയില്ലെന്നും അദ്ദേഹം ആരോപിച്ചു. നിലവിൽ റോയ് ആശുപത്രിയിൽ ചികിത്സയിലാണ്.
Also Read:93കാരന് ഐസിയുവിൽ പിറന്നാൾ; സർപ്രൈസ് ഒരുക്കി ആശുപത്രി അധികൃതർ
പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ആക്രമണങ്ങളിൽ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് മുൻ ജഡ്‌ജിമാർ, മുതിർന്ന സിവിൽ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടുന്നവരും ഫോറം രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് അപേക്ഷ സമർപ്പിച്ചിരുന്നു.
17 മുൻ ജഡ്‌ജിമാർ, 63 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ, 10 മുൻ അംബാസഡർമാർ, 56 മുൻ സായുധ സേനാംഗങ്ങൾ എന്നിവർ ഒപ്പിട്ട അപേക്ഷയാണ് രാഷ്‌ട്രപതിക്ക് അയച്ചിരിക്കുന്നത്. മെയ് രണ്ടിനായിരുന്നു എട്ട് ഘട്ടങ്ങളിലായി നടത്തിയ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിന്‍റെ ഫലം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിൽ വീണ്ടും തൃണമൂൽ കോൺഗ്രസ് ഭരണത്തിലെത്തിയിരുന്നു.