ദുർഗാപൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും പരോക്ഷമായി വിമർശിച്ച് ബിജെപിയുടെ മുൻ കേന്ദ്രമന്ത്രിയും, നിലവിൽ ബംഗാളിലെ തൃണമൂൽ മന്ത്രിയും, സംഗീതജ്ഞനുമായ ബാബുൽ സുപ്രിയോ (Babul Supriyo Slams Narendra Modi and Amit Shah). ബിജെപി പ്രവർത്തനം തൻ്റെ സംഗീത ജീവിതത്തിന് തടസമായെന്നും, ഇന്ത്യയുടെ രാജാവിനോ രാജാധിരാജനോ തൻ്റെ ജീവിതം മാറ്റാൻ കഴിയില്ലെന്നുമാണ് പിറന്നാൾ ആഘോഷവേളയിൽ ബാബുൽ പറയാതെ പറഞ്ഞത്. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ (West Bengal Chief Minister Mamata Banerjee) സാന്നിധ്യത്തിലായിരുന്നു വിമർശനം.
ബാബുലിന്‍റെ 56 -ാം പിറന്നാളിനോടനുബന്ധിച്ച് ദുർഗാപൂർ ഫെസ്റ്റിൽ (Durgapur Festival) ഗംഭീര സംഗീത നിശ സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് ബാബുല്‍ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ പരോക്ഷ വിമര്‍ശനം നടത്തിയത്. ബിജെപിയിലെ പ്രവർത്തനം തൻ്റെ സംഗീത ജീവിതത്തിന് തടസമായിരുന്നെന്ന് ബാബുൽ പരോക്ഷമായി പറഞ്ഞു. "എന്‍റെ ആലാപന ജീവിതത്തിന് വീണ്ടും വീണ്ടും തടസം നേരിട്ടു. സംഗീതമാണ് എന്‍റെ നല്ല പാതിയെന്ന് ഞാൻ ഭാര്യയോട് പറഞ്ഞു. അങ്ങനെ എനിക്ക് ധീരമായ തീരുമാനം എടുക്കാന്‍ കഴിഞ്ഞു." -ബാബുൽ സുപ്രിയോ പറഞ്ഞു.
അതേസമയം പരിപാടിയിൽ സംബന്ധിച്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് സംസ്ഥാന ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് ഇലക്‌ട്രോണിക്‌സ് മന്ത്രികൂടിയായ ബാബുൽ നന്ദി പറഞ്ഞു. മമത തൻ്റെ സംഗീത പ്രവർത്തനങ്ങൾക്ക് പ്രചോദനമേകിയതായും അദ്ദേഹം പറഞ്ഞു.