ഗുവാഹത്തി : ഇസ്‌ലാമിക മതപാഠശാലകളായ മദ്രസകള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി അസം പൊലീസ് മേധാവി ഭാസ്‌കര്‍ ജ്യോതി മൊഹന്ദ. മദ്രസകളില്‍ ഇസ്‌ലാമിക വിദ്യാഭ്യാസത്തിന് പകരം മദ്രസാധ്യാപകര്‍ ജിഹാദി വിദ്യാഭ്യാസമാണ് നല്‍കുന്നതെന്നും ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇതാണെന്നുമായിരുന്നു പൊലീസ് ഡയറക്‌ടര്‍ ജനറലായ ഭാസ്‌കര്‍ ജ്യോതി മൊഹന്ദയുടെ പ്രസ്‌താവന. സംസ്ഥാനത്തുള്ള മദ്രസകള്‍ പരിഷ്‌കരിക്കുന്നത് സംബന്ധിച്ച് അസം പരിശോധിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.
കൂട്ടത്തോടെ വേണ്ട:തീവ്രവാദ സംഘടനകളായ അൻസാർ അൽ-ബംഗ്ലാ ടീമുമായും അല്‍ ഖ്വയ്‌ദയുമായും ബന്ധമുള്ള 52 പേരെയാണ് ഇതിനോടകം ഏതാനും മദ്രസകളില്‍ നിന്നായി അറസ്‌റ്റ് ചെയ്‌തിട്ടുള്ളത്. ഇവിടങ്ങളില്‍ നിന്ന് വെടിയുണ്ടകളും കണ്ടെടുത്തു. അതുകൊണ്ടുതന്നെ ഇനിയങ്ങോട്ട് മദ്രസകള്‍ കൂട്ടത്തോടെ സ്ഥാപിക്കേണ്ടതില്ലെന്നും ഗോൾപാറ പൊലീസ് സ്‌റ്റേഷൻ കാമ്പസിൽ നടന്ന യോഗത്തില്‍ ഭാസ്‌കര്‍ ജ്യോതി മൊഹന്ദ അഭിപ്രായപ്പെട്ടു. അമ്പതില്‍ താഴെ കുട്ടികള്‍ പഠിക്കുന്ന മദ്രസകള്‍ അടച്ചുപൂട്ടുകയോ, വലിയ മദ്രസകളുമായി ബന്ധിപ്പിക്കുകയോ ചെയ്യണമെന്നും സര്‍ക്കാര്‍ അധീനതയിലുള്ള ഭൂമിയില്‍ മദ്രസകള്‍ സ്ഥാപിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും മൊഹന്ദ പറഞ്ഞു.
'നിയന്ത്രിക്കാന്‍' ആളുവേണം: മദ്രസകള്‍ നിയന്ത്രിക്കുന്നതിനായി ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഇതുപ്രകാരം മദ്രസകളുടെ മാനേജ്‌മെന്‍റ് കമ്മിറ്റി ബോർഡ് രൂപീകരിക്കാൻ അവര്‍ ആഗ്രഹവും പ്രകടിപ്പിച്ചു. അങ്ങനെയെങ്കില്‍ എല്ലാ മദ്രസ നിയന്ത്രണ ബോര്‍ഡുകളും നിയമങ്ങളും വ്യവസ്ഥകളും പാലിക്കണമെന്നും പൊലീസ് മേധാവി അറിയിച്ചു. ശരിയായ നിയന്ത്രണ സംവിധാനങ്ങളില്ലാതെ ഒരുപാട് മദ്രസകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചിലപ്പോഴെങ്കിലും ബോംബാക്രമണമോ സംഘട്ടനങ്ങളോ നടന്നാല്‍ അത് ഹിന്ദു മുസ്‌ലിം സംഘര്‍ഷങ്ങളിലേക്ക് നീങ്ങാന്‍ വഴിയുണ്ടെന്നും ഭാസ്‌കര്‍ ജ്യോതി മൊഹന്ദ പറഞ്ഞു.
ചര്‍ച്ച ചെയ്‌ത് മുന്നോട്ടുപോകാം: ഇത്തരത്തിലൊന്നും സംഭവിക്കില്ലെന്ന് ഉറപ്പാക്കാനായി തന്‍റെ നേതൃത്വത്തില്‍ അസമിലെ നാല് പ്രധാന മദ്രസ മാനേജ്‌മെന്‍റ് കമ്മിറ്റികളുമായി പല തവണ പൊലീസ് ആസ്ഥാനത്ത് കൂടിക്കാഴ്‌ച നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് മദ്രസകള്‍ നിയന്ത്രിച്ചുപോരുന്ന ഇസ്‌ലാമിക സംഘടനകളായ ജമാഅത്ത് ഉലമ ഇ ഹിന്ദ്, നദ്‌വതു തമീര്‍, അഹ്‌ലേ ഹദീസ്, അഹ്‌ലേ സുന്നത്ത് എന്നിവരുമായാണ് ചര്‍ച്ചകള്‍ നടന്നത്. ഒരു ബോർഡ് മുഖേന ഈ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് പുതിയ സംവിധാനം നടപ്പിലാക്കാന്‍ ഇവര്‍ സമ്മതിച്ചതായും മൊഹന്ദ പറഞ്ഞു. മതിയായ ഭൂരേഖകളില്ലാതെയും മറ്റും മദ്രസകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'നോ' കോംപ്രമൈസ്:വിദൂര സ്ഥലങ്ങളിലെത്തി, മദ്രസകള്‍ സ്ഥാപിച്ച്, പ്രാദേശിക ബന്ധങ്ങള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നവരൊന്നും മൗലാനകളല്ല. ഇത്തരം ദേശവിരുദ്ധര്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി അപ്രതൃക്ഷരാകും. ഇത് സംസ്ഥാനത്ത് ഒരു ട്രെന്‍ഡായി മാറിയെന്നും പൊലീസ് മേധാവി പറഞ്ഞു. ഈയിടെ അൻസാർ അൽ-ബംഗ്ലാ ടീമിന്‍റെ (എബിടി) ഒമ്പത് മൊഡ്യൂളുകളെ തകര്‍ക്കുകയും, മദ്രസകള്‍ കേന്ദ്രീകരിച്ച് അൻസാർ അൽ-ബംഗ്ലാ ടീമും അല്‍ ഖ്വയ്‌ദയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പ്രവര്‍ത്തിച്ചുവന്ന 52 പേരെ അറസ്‌റ്റും ചെയ്‌തു. ഹിന്ദുവായാലും മുസ്‌ലിമായാലും ഇത്തരം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അസം പൊലീസ് ഒരിക്കലും വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'മതം' മാത്രം മതിയോ:മതവിദ്യാഭ്യാസത്തിനൊപ്പം മദ്രസകളില്‍ തൊഴില്‍ നൈപുണ്യ കോഴ്‌സുകള്‍ ഉള്‍പ്പെടുത്തണമെന്നും മുസ്‌ലിം സമൂഹത്തോടും നേതാക്കളോടും ഡിജിപി ഭാസ്‌കര്‍ ജ്യോതി മൊഹന്ദ ആവശ്യപ്പെട്ടു. അറബി ഭാഷയും മതപരമായ ആചാരങ്ങളും പഠിക്കുന്നതിന് പുറമെ വരുമാനമുണ്ടാക്കാൻ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം, പ്ലംബിങ്, മരപ്പണി തുടങ്ങിയ തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.