ജമ്മു കശ്‌മീർ: ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ മൂന്ന് സിവിലിയന്മാരുടെ കസ്റ്റഡി മരണത്തിൽ (Army orders court of inquiry in three Poonch civilian death) സൈനികതല അന്വേഷണം നടത്താൻ ഉത്തരവിട്ടു. ജില്ലയിലെ ദേരാ കി ഗലിയില്‍ രണ്ട് സൈനിക വാഹനങ്ങൾ ആക്രമിച്ച് ഭീകരര്‍ ഇന്ത്യന്‍ സൈനികരെ മൃഗീയമായി കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് മൂന്നു പ്രദേശവാസികളെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് മൂന്ന് പേരും ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടതായി കണ്ടെത്തിയിരുന്നു.
പൂഞ്ച് ജില്ലയിലെ ബുഫ്‌ലിയാസിലെ ടോപ പീർ ഗ്രാമത്തിലെ താമസക്കാരായ സഫീർ ഹുസൈൻ (43), മുഹമ്മദ് ഷൗക്കത്ത് (27), ഷബീർ അഹമ്മദ് (32) എന്നിവരെയാണ് വെള്ളിയാഴ്‌ച സൈന്യം പിടികൂടിയത്. ഇവരുടെ ദുരൂഹ മരണത്തിൽ (Poonch civilian death)പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു. കസ്റ്റഡിയിലെടുത്തവരെ സൈന്യം വക വരുത്തിയതാണെന്ന ആരോപണമാണ് നാട്ടുകാർ ഉയർത്തുന്നത്.
സൈനിക വാഹനങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. സംഭവത്തിന് ശേഷം സൈന്യം നാട്ടുകാര്‍ക്ക് നേരെ പക തീര്‍ക്കുകയാണെന്ന ആരോപണം ഉയരുന്നുണ്ട്. സിവിലിയന്മാര്‍ കൊല്ലപ്പെട്ട ശേഷം കമാന്‍റെന്‍റ് തലത്തിൽ മാറ്റങ്ങൾ വരുത്താൻ സാധ്യതയുള്ളതായാണ് അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം.
ഇന്ത്യൻ ആർമിയുടെ പ്രതികരണം: മൂന്ന് പേരുടെയും മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൂർണ പിന്തുണയും സഹകരണവും നൽകുന്നതിന് പ്രതിജ്ഞാബദ്ധരാണെന്ന് സൈന്യം ശനിയാഴ്‌ച അറിയിച്ചിരുന്നു. "വ്യാഴാഴ്‌ച (ഡിസംബർ 21)ന് നടന്ന സംഭവത്തിന് ശേഷം മേഖലയിൽ സുരക്ഷാ സേനയുടെ തിരച്ചിൽ സജീവമായി തുടരുകയാണ്. പ്രദേശത്ത് മൂന്ന് സാധാരണക്കാർ മരിച്ചതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. വിഷയത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അന്വേഷണത്തിൽ പൂർണ്ണ പിന്തുണയും സഹകരണവും നൽകുന്നതിന് ഇന്ത്യൻ സൈന്യം പ്രതിജ്ഞാബദ്ധമാണ്" വിഷയത്തിൽ ഇന്ത്യൻ ആർമിയുടെ പ്രതികരണം ഇങ്ങനെ.