ന്യൂഡൽഹി: പൊലീസ് സർവീസിൽ സ്‌ത്രീ പ്രാതിനിധ്യം വളരെ കുറവെന്ന് ആഭ്യന്തരകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ റിപ്പോർട്ട്. പൊലീസ് സേനയില്‍ നിലവിൽ 10.30 ശതമാനം സ്‌ത്രീ സാന്നിധ്യം മാത്രമാണുള്ളതെന്നും ഇത് ആശങ്കാജനകമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ആനന്ദ് ശർമയുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് പൊലീസ്-ട്രെയിനിങ്, ആധുനികവത്കരണം, പരിഷ്‌കാരം എന്ന വിഷയത്തിൽ റിപ്പോർട്ട് സമർപ്പിച്ചത്.
പൊലീസ് സേനകളിലെ സ്‌ത്രീ പങ്കാളിത്തം 33 ശതമാനമാക്കി ഉയർത്താനായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നിർദേശം നൽകണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു. ഇതിനായി പ്രത്യേകം സ്ഥാനങ്ങൾ നിർമിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു പൊലീസ് സ്റ്റേഷനിൽ മൂന്ന് വനിത സബ് ഇൻസ്‌പെക്‌ടർമാർ, പത്ത് വനിത പൊലീസ് കോൺസ്റ്റബിൾ എങ്കിലും ഉണ്ടാകണമെന്നും ഒരു ജില്ലയിൽ ഒരു വനിത പൊലീസ് സ്റ്റേഷനെങ്കിലും വേണമെന്ന് കമ്മറ്റി നിർദേശിക്കുന്നു.