ന്യൂഡല്‍ഹി :മുന്‍കൂര്‍ അനുവാദം ഇല്ലാതെ ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍റെ ശബ്‌ദമോ ചിത്രമോ ഉപയോഗിക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി.കോന്‍ ബനേഗ ക്രോർപതി ലോട്ടറി അഴിമതിയിലും മറ്റ് ഓൺലൈൻ തട്ടിപ്പുകളിലും തന്‍റെ പേരും ചിത്രവും ശബ്ദവുമെല്ലാം ഉപയോഗിക്കുന്നതിനെതിരെ അദ്ദേഹം നൽകിയ ഹർജിയിലാണ് ഇടക്കാല വിധി. പൊതുജനങ്ങളെ കബളിപ്പിക്കാന്‍ തന്‍റെ ശബ്‌ദവും ചിത്രങ്ങളും ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അമിതാഭ് ബച്ചന്‍റെ ഹര്‍ജി.
'അനുവാദം കൂടാതെ അമിതാഭ് ബച്ചന്‍റെ ശബ്‌ദമോ ചിത്രമോ ഉപയോഗിക്കരുത്'; ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി - ഏറ്റവും പുതിയ ദേശീയ വാര്‍ത്ത
പൊതുജനങ്ങളെ കബളിപ്പിക്കാന്‍ തന്‍റെ ശബ്‌ദവും ചിത്രങ്ങളും ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അമിതാഭ് ബച്ചൻ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്

നടനെതിരെ വ്യക്തിത്വ അവകാശ ലംഘനമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടി വിവിധ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്ന് ജസ്റ്റിസ് നവീൻ ചൗള അറിയിച്ചു. പ്രഥമദൃഷ്‌ട്യാ തന്നെ കേസ് അനുകൂലമാക്കാന്‍ ബച്ചന് സാധിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി. നടന്‍റെ സമ്മതം കൂടാതെ തന്നെ പ്രതികള്‍ ബച്ചന്‍റെ സെലിബ്രിറ്റി സ്‌റ്റാറ്റസ് ഉപയോഗിച്ചുവെന്ന് കോടതി നിരീക്ഷിച്ചു.
അമിതാഭ് ബച്ചനെ അപകീര്‍ത്തിപ്പെടുത്തുകയെന്നതും പ്രതികളുടെ ലക്ഷ്യമായിരുന്നുവെന്ന് കോടതി വിലയിരുത്തി. പരാതിയിൽ പറഞ്ഞിട്ടുള്ള വെബ്‌സൈറ്റുകളും ഇതുമായി ബന്ധപ്പെട്ട ലിങ്കുകളും പിൻവലിക്കാൻ ഡിഒടി, മെയിറ്റ് വൈ തുടങ്ങിയ ഇന്‍റര്‍നെറ്റ് സേവന ദാതാക്കളോട് കോടതി ആവശ്യപ്പെട്ടു. മാത്രമല്ല, സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ പ്രതികൾ ഉപയോഗിക്കുന്ന എല്ലാ ഫോൺ നമ്പരുകളും ആപ്പുകളും വാട്‌സ്‌ആപ്പുകളും ബ്ലോക്ക് ചെയ്യുവാനും ടെലികോം സേവന ദാതാക്കള്‍ക്ക് കോടതി നിര്‍ദേശം നല്‍കി.