ഹൈദരാബാദ്: തെലങ്കാന മൂന്നാം സംസ്ഥാന നിയമസഭയുടെ പ്രോ ടേം സപീക്കറായി ചുമതലയേറ്റെടുത്ത് എഐഎംഐഎം നേതാവ് അക്ബറുദ്ദീൻ ഒവൈസി (Akbaruddin Owaisi Sworned As Pro Tem Speaker In Telangana). രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ തമിഴിസൈ സൗന്ദര രാജനാണ് ഒവൈസിയ്‌ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. തെലങ്കാനയിലെ നിയുക്ത മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാർക മല്ലു , ബിആർഎസ് എംഎൽഎമാര്‍ എന്നിവരെല്ലാം ചടങ്ങില്‍ പങ്കെടുത്തു.
പുതിയ സ്‌പീക്കറെ തെരഞ്ഞെടുക്കുന്നത് വരെയുള്ള സഭാ നടപടി ക്രമങ്ങള്‍ നിയന്ത്രിക്കുന്നത് പ്രോ ടേം സ്‌പീക്കറാണ്. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ പ്രോ ടേം സ്പീക്കറിന് മുന്നിലാണ് സത്യപ്രതിജ്ഞ ചെയ്യുക. എന്നാല്‍, അക്ബറുദ്ദീൻ ഒവൈസിയെ പ്രോ ടേം സ്‌പീക്കറായി തെരഞ്ഞെടുത്തതിനെതിരെ തെലങ്കാനയിലെ ബിജെപി എംഎല്‍എ രാജാ സിങ് രംഗത്തെത്തി. എഐഎംഐഎം സഭാംഗത്തിനോടൊപ്പം താനും മറ്റ് ബിജെപി എംഎല്‍എമാരും പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
എംഎല്‍എമാരുെടെ സത്യപ്രതിജ്ഞ ചടങ്ങിന് അധ്യക്ഷത വഹിക്കേണ്ട ചുമതല നിലവില്‍ തെലങ്കാന നിയമസഭയില്‍ പ്രോ ടേം സ്‌പീക്കറായി തെരഞ്ഞെടുക്കപ്പെട്ട അക്ബറുദ്ദീൻ ഒവൈസിയ്‌ക്കാണ് ഉള്ളത്. പുതിയതായി നിയമസഭ ചേരുമ്പോള്‍ സ്പീക്കറിനെയോ ഡെപ്യൂട്ടി സ്പീക്കറെയോ നിയോഗിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ മാത്രമാണ് പ്രോ ടേം സ്പീക്കറെ തെരഞ്ഞെടുക്കുന്നത്. സഭയുടെ സുഗമമായ നടത്തിപ്പിനായി മറ്റ് അംഗങ്ങളുടെ കൂടി സമ്മതത്തോടെ ആയിരിക്കും ഈ സ്ഥാനത്തേക്ക് ഒരാളെ തെരഞ്ഞെടുക്കുന്നത്.