കേരളം

kerala

ETV Bharat / bharat

ഗുജറാത്തില്‍ 'ബദലാകാൻ' ഒവൈസിയും കൂട്ടരും; ബിജെപിയ്‌ക്കുള്ള 'എളുപ്പ പണിയോ'...

അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം പാര്‍ട്ടി ആദ്യമായി അങ്കത്തിനിറങ്ങുന്നുവെന്ന സവിശേഷത കൂടിയുണ്ട് ഇത്തവണത്തെ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്. ബിജെപിയുടെ ബി ടീമെന്ന് പേര് കേള്‍പ്പിച്ച ഈ പാര്‍ട്ടി കൂടി പോര്‍ക്കളത്തിലിറങ്ങുമ്പോള്‍ തെരഞ്ഞെടുപ്പ് വിധി എങ്ങനെയാവുമെന്ന് വിലയിരുത്തുന്നു, ഇടിവി ഭാരത് നെറ്റ്‌വർക്ക് എഡിറ്റർ ബിലാൽ ഭട്ട്

By

Published : Nov 26, 2022, 9:15 AM IST

ഇടിവി ഭാരത് നെറ്റ്‌വർക്ക് എഡിറ്റർ ബിലാൽ ഭട്ട്  ബിലാൽ ഭട്ട്  ഒവൈസി  ഗുജറാത്ത് അങ്കത്തിന് ഇറങ്ങാന്‍ അസദുദ്ദീന്‍ ഒവൈസി  എഐഎംഐഎം  ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ്  Making Gujrat elections an easy grab for BJP  AIMIM AAP and Congress
ഗുജറാത്തില്‍ 'ബദല്‍' സൃഷ്‌ടിക്കാന്‍ ഒവൈസിയും കൂട്ടരും; ബിജെപിയ്‌ക്കുള്ള എളുപ്പ പണിയാകുമോ ഈ നീക്കം?

ല കാരണങ്ങള്‍ കൊണ്ടും ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് രാജ്യത്തിന്‍റെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. അക്കൂട്ടത്തിലൊന്നാണ്, മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള സീറ്റുകളിൽ, മുസ്‌ലിം സ്ഥാനാർഥികളുടെ എണ്ണത്തിലെ വര്‍ധന. മുസ്‌ലിം വികാരത്തെയാണ് തങ്ങള്‍ പ്രതിനിധീകരിക്കുന്നതെന്ന് അവകാശപ്പെടുന്ന പാര്‍ട്ടിയാണ് അസദുദ്ദീന്‍ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസ് - ഇ - ഇത്തിഹാദുൽ മുസ്‌ലിമീന്‍ (എഐഎംഐഎം). ഈ പാര്‍ട്ടി തങ്ങളുടെ കന്നിയങ്കത്തെയാണ് ഗുജറാത്തില്‍ ഇക്കുറി അഭിമുഖീകരിക്കുന്നത്.

ഒവൈസിയുടെ പാര്‍ട്ടി 'ബദലാ'വുമ്പോള്‍?:എഐഎംഐഎം പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളില്‍ 12 പേരും മുസ്‌ലിങ്ങളാണ്. അസദുദ്ദീൻ ഒവൈസിയുടെ ഈ നീക്കം ബിജെപിക്ക് മണ്ഡലങ്ങള്‍ തൂത്തുവാരിയെടുക്കാനുള്ള അവസരം കൂടിയാണ് വാസ്‌തവത്തില്‍ തുറന്നുനല്‍കുന്നത്. ഒവൈസി സ്ഥാനാർഥികളെ മുന്നോട്ടുവച്ച സീറ്റുകളിലെല്ലാം ബിജെപി ഇതര പാർട്ടികൾക്ക്, കനത്ത വെല്ലുവിളി സൃഷ്‌ടിക്കും എന്നതാണ് പ്രശ്‌നം. ബിജെപിക്ക് ഗുജറാത്തില്‍ ദൃഢതയാര്‍ന്ന അടിത്തറയുള്ളതുകൊണ്ട് തന്നെ അതിന് കോട്ടം വരാന്‍ ഇക്കുറിയും ഒരു സാധ്യതയുമില്ല. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ കോൺഗ്രസിന്‍റേയും എഎപിയുടേയും സ്ഥിതി അങ്ങനെയല്ലാതിനാല്‍ ഈ പാര്‍ട്ടികള്‍ക്ക് കിട്ടേണ്ട വോട്ടിന് ക്ഷീണം തട്ടുമെന്ന് സാരം.

ആവര്‍ത്തിക്കുമോ ഗോപാല്‍ഗഞ്ച്?: ബിജെപി വിരുദ്ധരെന്ന് കരുതപ്പെടുന്ന ഗുജറാത്തിലെ മുസ്‌ലിങ്ങള്‍ എല്ലായ്‌പ്പോഴും ആ പാര്‍ട്ടിയ്‌ക്ക് ബദലെന്ന നിലയ്‌ക്ക് കോൺഗ്രസിന് വോട്ട് നല്‍കിയിട്ടുണ്ട്. എന്നാൽ, ഈ തെരഞ്ഞെടുപ്പിൽ അവർക്ക് മുന്‍പില്‍ മറ്റൊരു 'ഓപ്ഷന്‍' കൂടി ഉള്ള സ്ഥിതിയ്‌ക്ക് മുസ്‌ലിം വോട്ടുകളിൽ വിള്ളലുണ്ടാവും. എഐഎംഐഎമ്മിന്‍റെ നീക്കം എങ്ങനെ പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നേറ്റത്തിന് വിലങ്ങുതടിയാകുമെന്നതിന് ഉത്തമ ഉദാഹരണമാണ് ബിഹാറിലെ ഗോപാൽഗഞ്ച് മുന്നോട്ടുവയ്‌ക്കുന്നത്.

ഈ നിയമസഭ മണ്ഡലത്തില്‍ അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിലെ ഫലം, ബിജെപിക്കും ആർജെഡിക്കും തമ്മില്‍ 1,794 വോട്ടുകളുടെ അന്തരമാണ് ഉണ്ടാക്കിയത്. എഐഎംഐഎമ്മിന് അവിടെ 12,214 വോട്ടാണ് ലഭിച്ചത്. ഒവൈസി, അബ്‌ദുസലാമിനെ ആ മണ്ഡലത്തില്‍ സ്ഥാനാർഥിയായി നിർത്തിയിരുന്നില്ലായെങ്കില്‍ ഏകദേശം 10,000 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ എങ്കിലും ഗോപാൽഗഞ്ച് ആർജെഡി പിടിച്ചേനെ.

ഗോപാൽഗഞ്ചിലുണ്ടായ അനുഭവത്തില്‍ നിന്നും മറിച്ചൊന്നായിരിക്കില്ല ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിലുള്ള ജമാൽപൂർ - ഖാദിയ സീറ്റിലും ഉണ്ടാവുക. എഐഎംഐഎം കോൺഗ്രസിനും എഎപിക്കും വിലങ്ങുതടിയാവാനുള്ള എല്ലാ സാധ്യതയുമുണ്ട്. മുസ്‌ലിം മതത്തിലെ ചിപ്പ വിഭാഗത്തിലെ ആളുകള്‍ താരതമ്യേനെ കൂടുതലുള്ള മണ്ഡലമാണ് ജമാൽപൂർ - ഖാദിയ. ഒരേ സമുദായത്തിൽ നിന്നുള്ള ഇമ്രാൻ ഖെദാവാലയും സാബിർ കബ്ലിവാലയുമാണ് ഇവിടെ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്.

കോൺഗ്രസിന്‍റെ ഇമ്രാൻ ഈ സീറ്റില്‍ നിലവിലെ എംഎല്‍എയാണ്. ഒവൈസിയുടെ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്‍റുകൂടിയായ സ്ഥാനാര്‍ഥി സാബിർ ഈ മണ്ഡലത്തിലേക്ക് ഇറങ്ങുന്നതോടെ വോട്ടര്‍മാര്‍ ആര്‍ക്ക് വോട്ടുചെയ്യണമെന്ന് ആശയക്കുഴപ്പത്തിലാവാന്‍ സാധ്യത കൂടുതലാണെന്നത് വാസ്‌തവം.

'ബിജെപിയുടെ ബി ടീം':ഒവൈസി, ബിജെപിയുടെ ബി ടീമാണെന്നും ബിജെപിക്ക് നേട്ടമുണ്ടാക്കാനാണ് എഐഎംഐഎം ഇടപെടുന്നത് എന്നതടക്കമുള്ള പ്രചാരണം രാജ്യം പലപ്പോഴായി ചർച്ച ചെയ്‌തിട്ടുണ്ട്. ബിഹാര്‍ ഉപതെരഞ്ഞെടുപ്പില്‍ എഐഎംഐഎം സ്ഥാനാർഥി, വോട്ട് ഭിന്നിപ്പിച്ചതിനാൽ അസദുദ്ദീന്‍ ഒവൈസിയുടെ രാഷ്‌ട്രീയ ഇടപെടല്‍ വലിയ തോതില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഗുജറാത്തില്‍ നിന്നും ജനങ്ങൾ ഒവൈസിക്കെതിരായ പ്രതിഷേധമുയര്‍ത്തുകയും അദ്ദേഹത്തിനെതിരായ മുദ്രാവാക്യം വിളിക്കുകയും ചെയ്‌തിരുന്നവരാണ്. ബിജെപി, ആർഎസ്എസ് ഏജന്‍റ് എന്ന് സമരക്കാർ ഉറക്കെ വിളിക്കുകയും ചെയ്‌തിരുന്നു.

അതേസമയം, ബാപ്പുനഗർ മണ്ഡലത്തിലെ സ്ഥാനാർഥിയെ ഒവൈസി പിൻവലിട്ടുണ്ട്. 16 ശതമാനം മുസ്‌ലിം വോട്ടുള്ള ബാപ്പുനഗർ സീറ്റില്‍, കോൺഗ്രസ് സ്ഥാനാർഥി ഹിമ്മത് സിങാണ്. കോണ്‍ഗ്രസിന് കോട്ടം തട്ടാതിരിക്കാനാണോ അതോ നന്നായി ആലോചിച്ചെടുത്ത 'തന്ത്രത്തിന്‍റെ' ഭാഗമായാണോ ഈ നീക്കമെന്ന് കണ്ടറിയേണ്ടതുണ്ട്. അഹമ്മദാബാദ്‌ ബാപ്പുനഗർ സീറ്റിൽ എഐഎംഐഎമ്മിന്‍റെ ഷഹനവാസ് പത്താനായിരുന്നു നാമനിർദേശ പത്രിക നല്‍കിയിരുന്നത്.

എസ്‌സി സംവരണമുള്ള അഹമ്മദാബാദിലെ ദാനിലിംദ മണ്ഡലത്തില്‍ കോൺഗ്രസിന്‍റെ ശൈലേഷ് പർമാറാണ് സിറ്റിങ് എം‌എൽ‌എ. ഇവിടെ പട്ടികജാതി വിഭാഗത്തിലുള്ള സ്ഥാനാർഥിയെയാണ് ഒവൈസി തെരഞ്ഞെടുപ്പ് ഗോദയിലിറക്കിയത്. മുസ്‌ലിങ്ങള്‍ക്കൊപ്പം തന്നെ തങ്ങള്‍ ദലിതര്‍ക്കും വേണ്ട പരിഗണന നല്‍കുന്നുവെന്ന 'ആശയം' മുന്നോട്ടുവയ്‌ക്കാനാണ് ആ പാര്‍ട്ടി ശ്രമിക്കുന്നത്. എസ്‌സി, എസ്‌ടി വിഭാഗങ്ങൾക്കൊപ്പം മുസ്‌ലിം ജനസംഖ്യയ്‌ക്കും അടിത്തറയുള്ള മണ്ഡലമാണിത്. ഈ സീറ്റിലെ ആകെ വോട്ടര്‍മാരില്‍ 2,39,999 പേരില്‍ 65,760 മുസ്‌ലിം വോട്ടർമാരാണുള്ളത്. അതായത് 27 ശതമാനം വോട്ട് വിഹിതമുണ്ടെന്ന് അര്‍ഥം.

വഡ്‌ഗാമില്‍ എന്തിനുള്ള പുറപ്പാട്?:ഗുജറാത്തില്‍ ആകെ ഏകദേശം 11 ശതമാനമാണ് മുസ്‌ലിം വിഭാഗമാണുള്ളത്. 25 നിയമസഭ മണ്ഡലങ്ങളില്‍ മുസ്‌ലിം സമുദായ അംഗങ്ങളുടെ എണ്ണം താരതമ്യേനെ കൂടുതലാണ്. മുസ്‌ലിങ്ങളും ദലിതരും കൂടുതലുള്ളതും എന്നാല്‍ നിർണായകവുമായ സീറ്റുകളിലാണ് എഐഎംഐഎമ്മിന്‍റെ കണ്ണ്.

പ്രശസ്‌ത ആക്‌ടിവിസ്റ്റും കോൺഗ്രസ് എംഎൽഎയുമായ ജിഗ്‌നേഷ് മേവാനിക്കെതിരെ വഡ്‌ഗാം സീറ്റിൽ പട്ടികജാതിക്കാരനായ സ്ഥാനാർഥിയെയാണ് ഒവൈസി മത്സരിപ്പിക്കുന്നത്. ഇത് ബിജെപിക്ക് ആ സീറ്റ് എളുപ്പത്തിൽ പിടിച്ചെടുക്കാൻ സഹായിച്ചേക്കാന്‍ സാധ്യതയുണ്ട്. 2017ൽ മേവാനി സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിച്ചത്. അന്ന്, കോൺഗ്രസും എഎപിയും ബിജെപിക്കെതിരായ ജയമുറപ്പിക്കാന്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല.

25 ശതമാനത്തോളം മുസ്‌ലിങ്ങളുള്ള എന്നാല്‍ പട്ടികജാതിക്കാർക്ക് സംവരണമുള്ള സീറ്റാണ് വഡ്‌ഗാം. സംസ്ഥാനത്തെ 182 സീറ്റുകളിലും ബിജെപി മത്സരിക്കുമ്പോൾ കോൺഗ്രസ് 179 മണ്ഡലങ്ങളിൽ മാത്രമാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നുള്ളൂ. 2017ലെ തെരഞ്ഞെടുപ്പിൽ, 11 ജില്ലകളുള്ള സൗരാഷ്‌ട്ര മേഖലയിൽ നിന്ന് 18 സീറ്റുകൾ മാത്രമാണ് ബിജെപി നേടിയത്. ചരിത്രപരമായി കോൺഗ്രസ് പാർട്ടിയുടെ കോട്ടയായ സൗരാഷ്‌ട്ര, കച്ച് എന്നിവിടങ്ങളില്‍ നിന്നും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഒന്‍പത് കോൺഗ്രസ് എംഎൽഎമാരാണ് ബിജെപിയിലേക്ക് ചേക്കേറിയത്.

ചൂടന്‍ പ്രചാരണങ്ങളിലും 'തണുപ്പ്' വിടാതെ കോണ്‍ഗ്രസ്:കഴിഞ്ഞ, തെരഞ്ഞെടുപ്പിൽ സംസ്ഥാത്ത് ബിജെപിക്ക് 49%, കോൺഗ്രസിന് 41%, മറ്റുള്ളവർക്ക് 10% എന്നിങ്ങനെയാണ് വോട്ട് ലഭിച്ചത്. ഇത്തവണ കോൺഗ്രസിന്‍റെ വോട്ട് വിഹിതം എഎപിയും എഐഎംഐഎമ്മും ഭിന്നിപ്പിച്ചേക്കും. അതുകൊണ്ടുതന്നെ ബിജെപിക്ക് ആത്മവിശ്വാസം പകരുന്നതാണ് ഈ തെരഞ്ഞെടുപ്പ്.

അതേസമയം, സൗരാഷ്‌ട്ര മേഖലയിൽ പ്രധാനമന്ത്രി ശക്തമായി പ്രചാരണം രംഗത്തുണ്ട്. ജനങ്ങളോട് തനിക്ക് വോട്ടുചെയ്യാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. കോൺഗ്രസാകട്ടെ ഇതെല്ലാം കണ്ടിട്ടും മോശം പ്രകടനമാണ് തങ്ങള്‍ക്ക് താരതമ്യേനെ സ്വാധീനമുള്ള ഗുജറാത്തിലെ ഈ മേഖലയില്‍ പോലും നടത്തുന്നത്.

ABOUT THE AUTHOR

...view details